തിരുവനന്തപുരം: വിദേശത്തുനിന്നും മുന്‍ മന്ത്രി കെ ടി ജലീലിന് വേണ്ടി ഖുറാനും ഈന്തപ്പഴവും ഇറക്കുമതി ചെയ്തുവെന്ന സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങള്‍ തള്ളി ഫ്ലൈ ജാക്ക് കമ്പനി. കെ ടി ജലീലുമായോ സര്‍ക്കാരുമായോ ഇടപാടുകളില്ലെന്നാണ് കമ്പനി പുറത്തിറക്കിയ വാര്‍ത്തകുറിപ്പില്‍ പറയുന്നത്. സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങള്‍ കെട്ടിചമച്ചതാണ്. ബിനാമി ഇടപാട് ആരോപിച്ച മധ്യവ വാര്യര്‍ 2014-ല്‍ കമ്പനിയില്‍ നിന്നും രാജി വെച്ചതായും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കമ്പനി ഡയറക്ടർ ജെ. ശ്യാം സുന്ദറാണ് വിശദീകരണ കുറിപ്പ് ഇറക്കിയത്.
സ്വപ്ന സുരേഷ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കെ ടി ജലീലിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്. കോൺസുലേറ്റ് ജനറലുമായി അടുത്ത ബന്ധമുള്ള കെ.ടി ജലീൽ 17 ടൺ ഈന്തപ്പഴം സംസ്ഥാനത്ത് എത്തിച്ചു. മുംബൈയിലെ ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് വഴിയാണ് കെടി ജലീൽ ഈന്തപ്പഴം ഇറക്കുമതി ചെയ്തത്. ജലീലിന്‍റെ ബിനാമിയാണ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്ലൈ ജാക്ക് ലോജിസ്റ്റിക് ഉടമ മാധവ വാര്യര്‍. സംസ്ഥാനത്ത് ഈന്തപ്പഴം ഇറക്കുമതി ചെയ്ത പല പെട്ടികള്‍ക്കും ഭാരകൂടുതല്‍ ഉണ്ടായിരുന്നു. അതില്‍ പല പെട്ടികളും പിന്നെ കാണാതായി എന്നുമാണ് സത്യവാങ്മൂലത്തില്‍ കെ ടി ജലീലിനെതിരെ സ്വപ്നയുടെ ആരോപണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, സ്വപ്നയുടെ ഈ ആരോപണത്തിന് വിശദീകരണവുമായി മാധവ വാര്യര്‍ രംഗത്തെത്തി. കെ ടി ജലീല്‍ ഒരു ബഹുമാന്യനായ മന്ത്രിയായിരുന്നു. അദ്ദേഹത്തെ നാലോ അഞ്ചോ തവണ കണ്ടിട്ടുണ്ട് എന്നത് വാസ്തവമാണ്. എന്നാല്‍ താന്‍ അദ്ദേഹത്തിന്‍റെ ബിനാമിയാണെന്ന ആരോപണം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. അദ്ദേഹത്തിനുവേണ്ടി തന്‍റെ അറിവോടെ കമ്പനി വഴി ഈന്തപ്പഴം ഇറക്കുമതി ചെയ്തിട്ടുണ്ടെങ്കില്‍ അന്വേഷണത്തില്‍ തെളിയട്ടെയെന്നും മാധവ വാര്യര്‍ മാധ്യമങ്ങളോട് പറഞ്ഞു.