ഡല്‍ഹി: മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാനായി ബിജെപിക്കെതിരെ തുറന്ന പോരിനിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യയിലെ ജനാധിപത്യ, മതേതര മൂല്യങ്ങളെ ഇല്ലാതാക്കാന്‍ ബിജെപി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അധികം വൈകാതെ തന്നെ രാജ്യത്തെ ഫാഷിസ്റ്റ് രാഷ്ട്രമായി പുനര്‍ നിര്‍മ്മിക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ എത്തിയതിന് ശേഷം രാജ്യത്ത് യു എ പി എ ചുമത്തുന്നതില്‍ 70 ശതമാനമാണ് വര്‍ധനവുണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന മാർക്‌സിസ്റ്റ് നേതാവും മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ ജ്യോതി ബസുവിന്റെ 109-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ പങ്കെടുത്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത സ്ഥാനാര്‍ഥിയായി യശ്വന്ത് സിന്‍ഹയെ പ്രഖ്യാപിച്ചതിന് പിന്നാലെ പശ്ചിമ ബംഗാളിലെ പാര്‍ട്ടി ഘടകത്തില്‍ നിന്നും ശക്തമായ വിയോജിപ്പ് ഉയര്‍ന്നുവന്നിരുന്നു. ഈ വിഷയത്തില്‍ പാര്‍ട്ടി നിലപാടും യെച്ചൂരി വ്യക്തമാക്കി. രാജ്യത്ത് ബിജെപി- ആര്‍ എസ് എസ് ശക്തികള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിച്ച് ചേര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നത്. എല്ലാവരും ഒരുമിച്ച് നിന്നാല്‍ മാത്രമേ ഭരണഘടനയെ സംരക്ഷിച്ച് നിര്‍ത്താന്‍ സാധിക്കുകയുള്ളൂ. ആരെ പിന്തുണക്കുന്നു എന്നല്ല എന്തിനാണ് പിന്തുണക്കുന്നതെന്നതിനാണ് കമ്യൂണിസ്റ്റുകാര്‍ ഈ ഘട്ടത്തില്‍ പ്രാധാന്യം നല്‍കുന്നതെന്നും യെച്ചൂരി പറഞ്ഞു. പാര്‍ട്ടിയുടെയോ കൊടിയുടെയോ നിറം നോക്കിയല്ല പിന്തുണ നല്‍കിയിട്ടുള്ളത്.നമ്മള്‍ പിന്തുണച്ചിട്ടുള്ള വി പി സിംഗ് ആരായിരുന്നു? അദ്ദേഹം രാജീവ്രി ഗാന്ധി സര്‍ക്കാരിലെ ധനമന്ത്രിയായിരുന്നു. ജഗ്ജീവന്‍ റാം, മൊറാര്‍ജി ദേശായി, ബംഗാള്‍ മുന്‍ മുഖ്യമന്ത്രി അജോയ് മുഖര്‍ജി തുടങ്ങിയ നിരവധി ഉദാഹരണങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പാർട്ടി കോൺഗ്രസിൽ അംഗീകരിച്ച പ്രമേയം എല്ലാ സംസ്ഥാന കമ്മിറ്റികളും പാലിക്കേണ്ടതുണ്ട്. രാജ്യത്തെ വർഗീയ ശക്തിയെ പരാജയപ്പെടുത്താൻ പ്രതിപക്ഷ ഐക്യത്തിന് സിപിഎം പിന്തുണ നൽകുമെന്ന് പാർട്ടി കോൺഗ്രസിൽ തീരുമാനിച്ചിരുന്നു. ഇത് അംഗീകരിക്കാന്‍ എല്ലാ പ്രവര്‍ത്തകരും തയ്യാറാകണമെന്നും യെച്ചൂരി പറഞ്ഞു. ഈ വർഷം നടന്ന സിപിഎമ്മിന്‍റെ 23-ാം പാർട്ടി കോൺഗ്രസിൽ, രാജ്യത്തെ എല്ലാ മതനിരപേക്ഷ, ജനാധിപത്യ ശക്തികളെയും സംഘടിപ്പിച്ച് ബിജെപിയെ പരാജയപ്പെടുത്താൻ സിപിഎം തീരുമാനിച്ചിരുന്നു.