തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കുന്നു. മൂന്നരവര്‍ഷം അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം അവസാനിപ്പിക്കാനുളള തീരുമാനം. ആശ്രമം കത്തിച്ചത് പെട്രോളൊഴിച്ചാണ് എന്നതിനപ്പുറം ഒരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മറ്റ് ചില വിവരങ്ങള്‍ കൂടി പരിശോധിച്ചതിനുശേഷം അന്വേഷണം അവസാനിപ്പിച്ച് അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനാണ് തീരുമാനം.
അതേസമയം, കേസന്വേഷണം അവസാനിപ്പിക്കാനുളള ക്രൈംബ്രാഞ്ചിന്റെ തീരുമാനത്തിനെതിരെ സ്വാമി സന്ദീപാനന്ദഗിരി രംഗത്തെത്തി. പൊലീസ് തെളിവ് നശിപ്പിച്ചെന്നും ആശ്രമത്തിന് തീയിട്ടത് താനാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ചില ഉദ്യോഗസ്ഥരുടെ ശ്രമമെന്നും സന്ദീപാനന്ദഗിരി പറഞ്ഞു. അന്വേഷണം അവസാനിപ്പിക്കുന്നതില്‍ ദുഖമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2018 ഒക്ടോബര്‍ 27-നാണ് തിരുവനന്തപുരത്തെ സാളഗ്രാമം ആശ്രമത്തിന് തീപിടിച്ചത്. സംഭവത്തില്‍ മൂന്ന് വാഹനങ്ങള്‍ കത്തിനശിച്ചിരുന്നു. ആശ്രമത്തിന് ഭാഗികമായി കേടുപാടുകള്‍ ഉണ്ടായി. ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തും സ്ഥലത്ത് വെച്ചിരുന്നു. ആദ്യം സിറ്റി പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. മുഖ്യമന്ത്രിയടക്കമുളള നിരവധി നേതാക്കള്‍ സന്ദീപാനന്ദഗിരിയുടെ ആശ്രമം സന്ദര്‍ശിച്ചിരുന്നു. ആശ്രമത്തിലെ സിസിടിവി പ്രവര്‍ത്തന രഹിതമായിരുന്നു. പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം തയാറാക്കിയിരുന്നെങ്കിലും പൊലീസ് അത് പുറത്തുവിട്ടില്ല. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അനുകൂല നിലപാടാണ് സന്ദീപാനന്ദഗിരി എടുത്തത്. അതിന്റെ പേരില്‍ സംഘപരിവാര്‍ സംഘടനകളാണ് ആശ്രമം ആക്രമച്ചതെന്നായിരുന്നു ആരോപണം.