ജയ്‌പൂര്‍: രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നത് തടയുമെന്ന് പ്രതിപക്ഷ രാഷ്ട്രപതി സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ. ബിജെപിയും കേന്ദ്ര സര്‍ക്കാരും ബോധപൂർവം രാജ്യത്ത് വിദ്വേഷ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക നയങ്ങളുടെ അഭാവം, വളർച്ചാ നിരക്ക്, രൂപയുടെ ഇടിവ് എന്നിവയെല്ലാം സര്‍ക്കാരിന്‍റെ പരാജയത്തിന്‍റെ ഉദാഹരണങ്ങളാണ്. എങ്കിലും ശ്രീലങ്കയുടെ അവസ്ഥയിലേക്ക് ഇന്ത്യ കൂപ്പുകുത്തില്ലെന്നും യശ്വന്ത് സിന്‍ഹ അഭിപ്രായപ്പെട്ടു. അസാധാരണ സമയത്താണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഗോവയിലും, തെലുങ്കാനയിലുമെല്ലാം സര്‍ക്കാരിനെ താഴെയിറക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഇതിന്‍റെ ഭാഗമായി രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ നടക്കുന്നുണ്ടെന്നും യശ്വന്ത് സിന്‍ഹ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യം നിശബ്ദനായ ഒരു പ്രസിഡന്റിനെയാണ് കണ്ടത്. താൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം അവസാനിപ്പിക്കാനുള്ള എല്ലാ നടപടിയും സ്വീകരിക്കും. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ കാലത്ത് സമവായത്തിലൂന്നിയ രാഷ്ട്രീയമാണുണ്ടായിരുന്നത്. ഇപ്പോൾ അത് അവസാനിച്ചിരിക്കുകയാണ്. രാജസ്ഥാന്‍ മുഖ്യമന്ത്രി ഉന്നയിക്കുന്ന വിഷയങ്ങള്‍ പരിഗണിക്കാന്‍ താന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു. സംഘർഷത്തിന്‍റെയും വിദ്വേഷത്തിന്‍റെയും അക്രമത്തിന്‍റെയും നിലവിലെ സാഹചര്യത്തില്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ തയ്യാറാകണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം മുന്‍ നിര്‍ത്തിയാണ് യശ്വന്ത് സിന്‍ഹയുടെ പരാമര്‍ശം.