ഗുവാഹത്തി: രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ താന്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ. തിരക്കിട്ട് തയാറാക്കിയ ഒരു മണ്ടന്‍ നിയമമാണ് സിഎഎ എന്നും ബിജെപിയുടെ നേതൃത്വത്തിലുളള കേന്ദ്രസര്‍ക്കാരിന് ഇതുവരെ നിയമം നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ലെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു. അസമിലെ പ്രതിപക്ഷ എം എല്‍ എമാരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അസമിനെ സംബന്ധിച്ചിടത്തോളം പൗരത്വം ഒരു പ്രധാന പ്രശ്‌നമാണ്. രാജ്യത്തുടനീളം പൗരത്വഭേദഗതി നടപ്പിലാക്കണമെന്നാണ് ബിജെപിയുടെ ആഗ്രഹം. എന്നാല്‍ അവര്‍ക്കതിന് സാധിക്കില്ല. അവര്‍ ആദ്യം പറഞ്ഞത് കൊവിഡ് പ്രതിസന്ധി മൂലമാണ് നിയമം നടപ്പിലാക്കാത്തത് എന്നാണ്. അധികാരത്തിലുളളവര്‍തന്നെയാണ് ഇപ്പോള്‍ ഭരണഘടനയ്ക്ക് ഭീഷണിയായിരിക്കുന്നത്. അതിനാല്‍ ഭരണഘടനയെ സംരക്ഷിക്കാനുളള പോരാട്ടമെന്ന നിലയില്‍ ഈ രാഷ്ട്രപതി തെരഞ്ഞെടുപ്പ് അതീവ പ്രാധാന്യമര്‍ഹിക്കുന്നതാണ്'-യശ്വന്ത് സിന്‍ഹ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നത് തടയുമെന്ന് യശ്വന്ത് സിന്‍ഹ നേരത്തെ പറഞ്ഞിരുന്നു. ബിജെപിയും കേന്ദ്ര സര്‍ക്കാരും ബോധപൂർവം രാജ്യത്ത് വിദ്വേഷ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും സാമ്പത്തിക നയങ്ങളുടെ അഭാവം, വളർച്ചാ നിരക്ക്, രൂപയുടെ ഇടിവ് എന്നിവയെല്ലാം സര്‍ക്കാരിന്‍റെ പരാജയത്തിന്‍റെ ഉദാഹരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.