ഡല്‍ഹി: പാര്‍ലമെന്റില്‍ അറുപത്തിയഞ്ചോളം വാക്കുകള്‍ നിരോധിച്ച സംഭവത്തില്‍ പ്രതികരണവുമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങളെ കൃത്യമായി വിവരിക്കുന്ന വാക്കുകളാണ് നിരോധിച്ചിരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. ഇതാണ് പുതിയ ഇന്ത്യയുടെ പുതിയ ഡിക്ഷ്ണറിയെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
പാര്‍ലമെന്റില്‍ വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മോദി സര്‍ക്കാരിനെ തുറന്നുകാണിക്കാന്‍ പ്രതിപക്ഷ നേതാക്കളുപയോഗിക്കുന്ന വാക്കുകളെയാണ് ഇപ്പോള്‍ പാര്‍ലമെന്റിനുവിരുദ്ധമായി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു. ഇനി സത്യം എന്ന വാക്കും അണ്‍പാര്‍ലമെന്ററിയാണോ എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ചോദിച്ചത്.
വിലക്കിയ വാക്കുകള്‍ രാജ്യസഭയില്‍ ഉപയോഗിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം പി ഡെറിക് ഒബ്രിയാൻ പറഞ്ഞു. 'അടുത്തയാഴ്ച വര്‍ഷകാല സമ്മേളനം ആരംഭിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ വിലക്കിയ വാക്കുകള്‍ ഞാന്‍ ഉപയോഗിക്കും. ഒരു കാര്യം വിമര്‍ശനാത്മകമായി ചൂണ്ടിക്കാട്ടുവാന്‍ ഇത്തരം പദങ്ങള്‍ ആവശ്യമാണ്. കേന്ദ്രസര്‍ക്കാര്‍ അധികാരം ദുരുപയോഗം ചെയ്യുകയാണ്. ഇന്ത്യയുടെ നിലവിലെ അവസ്ഥയില്‍ ലജ്ജതോന്നുന്നു. ജനാധിപത്യത്തിനുവേണ്ടിയാണ് പോരാടുന്നത്. എന്നെ സസ്പെന്‍ഡ് ചെയ്യു' - ഡെറിക് ഒബ്രിയാൻ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അരാജകവാദി, കുരങ്ങൻ, കോവിഡ് വാഹകൻ, അഴിമതിക്കാരൻ, കുറ്റവാളി, മുതലക്കണ്ണീർ, ഗുണ്ടായിസം, നാടകം, കഴിവില്ലാത്തവൻ, കാപട്യം, കരിദിനം, ഗുണ്ട, ചതി, അഹങ്കാരം, നാട്യം ഉൾപ്പെടെ 65 വാക്കുകള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ലോക്സഭ സെക്രട്ടറിയേറ്റാണ് ഇതുസംബന്ധിച്ച നിര്‍ദേശം പുറത്തിറക്കിയത്. ഇരുസഭകൾക്കും അൺപാർലമെന്‍ററി വാക്കുകളുടെ പട്ടിക കൈമാറി. തിങ്കളാഴ്ച ആരംഭിക്കുന്ന വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായാണ് പട്ടിക പുറത്തിറക്കിയത്. പാര്‍ലമെന്‍റിലെ ചര്‍ച്ചകള്‍ക്കിടയില്‍ പ്രസ്തുത വാക്കുകള്‍ ഉപയോഗിച്ചാല്‍ അവ നീക്കം ചെയ്യും.