ചെന്നൈ: നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. ചെന്നൈയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ ജോലിക്കാരന്‍ വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ അദ്ദേഹത്തെ കണ്ടെത്തിയത്. 69 വയസായിരുന്നു. ചാമരം, ആരവം, ഇടുക്കി ഗോള്‍ഡ്, അയാളും ഞാനും തമ്മില്‍, 22 ഫീമെയില്‍ കോട്ടയം, ഉയരെ തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി പന്ത്രണ്ടോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിലാണ് പ്രതാപ് പോത്തന്‍ അവസാനമായി അഭിനയിച്ചത്.
1952-ല്‍ തിരുവനന്തപുരം തിരുവല്ലയിലായിരുന്നു ജനനം. പിതാവ് കുളത്തുങ്കല്‍ പോത്തന്‍ അറിയപ്പെടുന്ന ബിസിനസുകാരനായിരുന്നു. സിനിമാ നിര്‍മ്മാതാവ് ഹരി പോത്തനാണ് പ്രതാപ് പോത്തന്റെ സഹോദരന്‍. ഊട്ടിയിലെ ലോറന്‍സ് സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ പ്രതാപ് പോത്തന്‍ മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി. പഠനകാലത്ത് സുഹൃത്തുക്കള്‍ക്കൊപ്പം നാടകത്തില്‍ അഭിനയിച്ചിരുന്നു. മദ്രാസ് പ്ലേയേഴ്‌സ് എന്ന തിയറ്റര്‍ ഗ്രൂപ്പില്‍ അഭിനേതാവായിരുന്ന പോത്തനെ അഭിനയമികവ് കണ്ട് സംവിധായകന്‍ ഭരതന്‍ ആരവം എന്ന ചിത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തുടര്‍ന്ന് ഭരതന്റെ തന്നെ തകര, ചാമരം എന്നീ സിനിമകളില്‍ പ്രതാപ് പോത്തന്‍ നായകനായി. നെഞ്ചത്തെ കിളളാതെ, പന്നീര്‍ പുഷ്പങ്കള്‍, മൂഡുപനി, വരുമയിന്‍ നിറം സിവപ്പ് തുടങ്ങിയ തമിഴ് ചിത്രങ്ങള്‍ അദ്ദേഹത്തെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കി. 1985-ല്‍ മീണ്ടും ഒരു കാതല്‍ കതൈ എന്ന തമിഴ് ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. 1987-ല്‍ ഋതുഭേദം എന്ന മലയാളം സിനിമ സംവിധാനം ചെയ്തു. 1988-ല്‍ പ്രതാപ് പോത്തന്‍ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത ഡെയ്‌സി മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു. തമിഴ് നടി രാധികയായിരുന്നു പ്രതാപ് പോത്തന്റെ ആദ്യ ഭാര്യ. 1990-ല്‍ അമല സത്യനാഥിനെ വിവാഹം ചെയ്‌തെങ്കിലും വേര്‍പിരിഞ്ഞു. അമലയില്‍ ഒരു മകളുണ്ട്.