കൊച്ചി: കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയതിനെ തുടർന്ന് അറസ്റ്റിലായ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. മാനസിക ബുദ്ധിമുട്ടുകൾ കാരണം ചികിത്സയിലിരിക്കെയാണ് എന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്ന ബന്ധുക്കളുടെ ഉറപ്പിന്മേലാണ് കോടതി നടപടി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇന്നു തന്നെ ജയിൽ മോചിതനായേക്കും.
എന്നാൽ ശ്രീജിത്ത് രവിയുടെ ഭാഗത്തുനിന്നും സമാന സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ശക്തമായി കോടതിയില്‍ വാദിച്ചു. ജാമ്യം നൽകിയാൽ കുറ്റവാളികൾക്ക് പ്രോത്സാഹനം നൽകുന്ന നിലപാടാകുമെന്നും സമൂഹത്തിൽ തെറ്റായ സന്ദേശമാണ് നൽകുകയെന്നും പ്രോസിക്യൂഷൻ വാദിച്ചെങ്കിലും 2016 മുതൽ സ്വഭാവ വൈകൃതത്തിന് ചികിത്സ തേടുന്നയാളാണെന്ന പ്രതിയുടെ അഭിഭാഷകരുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. നേരത്തെ, ശ്രീജിത്ത് രവിയുടെ ജാമ്യഹര്‍ജി തൃശ്ശൂര്‍ അഡീഷണൽ സെഷൻസ് കോടതി തളളിയതിനെതുടര്‍ന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തൃശ്ശൂർ എസ്എൻ പാർക്കിന് സമീപത്തുവെച്ച് പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിലാണ് ശ്രീജിത്ത് രവിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജുലൈ നാലിനായിരുന്നു സംഭവം. തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തതു കൊണ്ടുണ്ടായ പ്രശ്നമാണെന്നുമായിരുന്നു ശ്രീജിത്ത് രവി പൊലീസിനോടും പറഞ്ഞിരുന്നത്.
പതിനൊന്നും അഞ്ചും വയസ്സുള്ള കുട്ടികൾക്ക് മുന്നിലാണ് ഇയാൾ നഗ്നതാ പ്രദർശനം നടത്തിയത്. ശേഷം വാഹനത്തിൽ കയറി പോകുകയായിരുന്നു. കുട്ടികൾ വിവരം അറിയിച്ചതിനെ തുടർന്ന് മാതാപിതാക്കളാണ് പൊലീസിൽ പരാതി നൽകിയത്. കുട്ടികൾക്ക് ശ്രീജിത്ത് രവിയെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്ത് രവിയുടെ വാഹനം പൊലീസ് തിരിച്ചറിഞ്ഞത്.