കൊച്ചി: കോഴിക്കോട് നടക്കുന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയിൽനിന്നും ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് അറസ്റ്റ് ചെയ്യപ്പെട്ട സംവിധായിക കുഞ്ഞില മസിലമണിക്ക് പിന്തുണയുമായി നടൻ ഹരീഷ് പേരടി. കോഴിക്കോട്ടെ കോളാമ്പിയിൽ വെറും സവർണ്ണ തുപ്പലുകൾ മാത്രം മതിയെന്ന് മൂൻകൂട്ടി നിശ്‌ചയിച്ചവർ വനിതാ ചലചിത്ര മേളയിൽ അസംഘടിതർക്ക് സ്ഥാനം കൊടുക്കാത്തതിൽ അത്ഭുതമില്ലെന്ന് ഹരീഷ് പറഞ്ഞു. ഈ അടുത്ത കാലത്ത് കണ്ട ശക്തമായ സ്ത്രീപക്ഷ സിനിമയായിരുന്നു കുഞ്ഞിലയുടെ 'അസംഘടിതർ'. ആ സിനിമയുടെ നന്മയെ പറ്റി മുൻപും ഞാൻ എഴുതിയിട്ടുണ്ട്. അതിന്റെ സംവിധായകയെയാണ് ഇന്ന് തൂക്കി വലിച്ച് കടക്ക് പുറത്ത് എന്ന് പറഞ്ഞ് പടിയടച്ച് പിണ്ഡം വെച്ചത്. ഉള്ളതെല്ലാം വിറ്റു പെറുക്കി ഈ ചെകുത്താന്റെ സ്വന്തം നാട്ടിൽ നിന്ന് എത്രയും പെട്ടന്ന് രക്ഷപ്പെട്ടാൽ അത്രയും നന്ന് എന്ന് തോന്നി പോവുകയാണെന്നും ഹരീഷ് തുറന്നടിച്ചു.
കുഞ്ഞില, കെ കെ രമ, ആനി രാജ എന്നിവർ കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തിലെ ഭരണകുട ഫാസിസത്തിൽ, അധികാര അഹങ്കാരങ്ങളിൽ അപമാനിക്കപ്പെട്ട മൂന്ന് സ്ത്രീകളാണെന്നും പേരടി പറഞ്ഞു. ആൺ പെൺ വിത്യാസമില്ലാതെ സിംഹത്തിന്റെ ശില്പത്തിന് ഭാവം മാറിയെന്ന് നിലവിളിച്ച എല്ലാ ഭരണകൂട അടിമകളും സാംസ്കാരിക നേന്ത്രപഴം തിന്നു കൊണ്ടിരിക്കുകയാണ്. സഹിക്കാവുന്നതിലും അപ്പുറമെത്തി കാര്യങ്ങൾ- അദ്ദേഹം കൂട്ടിച്ചേർത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
അസംഘടിതര്‍ എന്ന തൻ്റെ ചലച്ചിത്രം മേളയിൽ നിന്നും ബോധപൂര്‍വ്വം ഒഴിവാക്കി എന്ന് പരാതിയുമായാണ് കുഞ്ഞില പ്രതിഷേധിച്ചത്. സർക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും വിമർശിച്ചും കെകെ രമ എംഎൽഎയെ പിന്തുണച്ചും കുഞ്ഞില മുദ്രാവാക്യം മുഴക്കി. ഒടുവിൽ നാല് വനിതാ പൊലീസുകാര്‍ ചേര്‍ന്ന് കുഞ്ഞിലയെ വേദിയിൽ നിന്നിറക്കി കസ്റ്റഡിയിലെടുക്കുകയായിരുന്നു.