തിരുവനന്തപുരം: നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിച്ച് പരിശോധന നടത്തിയ സംഭവത്തിൽ കോളേജിൽ പരീക്ഷാചുമതലയുണ്ടായിരുന്ന ഏജൻസിയിലെ ജീവനക്കാർക്കെതിരെ കേസെടുത്തു. വിദ്യാർത്ഥിനികളെ പരിശോധിച്ച സ്ത്രീക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിൽ, സ്വകാര്യതയിലേക്കുളള കടന്നുകയറ്റം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഏജൻസിയിലെ ജീവനക്കാരെ ചോദ്യംചെയ്ത് വരികയാണെന്ന് കൊട്ടാരക്കര ഡി വൈ എസ് പി പറഞ്ഞു. സംഭവത്തിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തെ അതൃപ്തി അറിയിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഇന്നലെ പറഞ്ഞിരുന്നു. കേസിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിട്ടുണ്ട്.
അതേസമയം, വിദ്യാർത്ഥികളുടെ അടിവസ്ത്രം അഴിച്ച് പരിശോധന നടത്തിയ സംഭവം സഭാ നടപടികൾ നിർത്തിവയ്ച്ച് അടിയന്തരമായി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കേരളത്തിൽനിന്നുളള എംപിമാർ ലോക്‌സഭയിൽ നോട്ടീസ് നൽകി. ഹൈബി ഈടൻ എംപിയും എ എം ആരിഫ് എംപിയുമാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. അടിവസ്ത്രം അഴിച്ച് പരിശോധന നടത്തിയത് ദൗർഭാഗ്യകരമാണെന്നും വിദ്യാർത്ഥികളെ കുറ്റവാളികളെപ്പോലെ കാണുന്നത് അംഗീകരിക്കാനാവില്ലെന്നും അടിയന്തര പ്രമേയ നോട്ടീസിൽ എ എം ആരിഫ് പറഞ്ഞു. നീറ്റ് പരീക്ഷാ നടത്തിപ്പിന് വേണ്ട രീതിയിൽ നല്ല പെരുമാറ്റമുണ്ടാകാൻ അനിവാര്യമായ സെൻസിറ്റൈസേഷൻ നടപടികൾ ആവശ്യമാണ്. പരീക്ഷാ ഗൈഡ്‌ലൈൻസ് ലംഘിച്ചവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നാണ് ഹൈബി ഈടൻ എംപി ആവശ്യപ്പെട്ടത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കൊല്ലം ആയൂരിലെ നീറ്റ് പരീക്ഷാ കേന്ദ്രത്തിലാണ് പരീക്ഷയ്ക്ക് മുൻപായി വിദ്യാർത്ഥികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയത്. പരീക്ഷാ സെന്ററിന്റെ ഗേറ്റ് കടന്നപ്പോൾതന്നെ ഒരു വനിതാ ഉദ്യോഗസ്ഥ സ്‌കാനർ ഉപയോഗിച്ച് ശരീരം പരിശോധിച്ചു. തുടർന്ന് അടിവസ്ത്രം മുഴുവൻ ഊരിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. 18 വയസ് മാത്രം പ്രായമുളള മകൾ അത് ഉൾക്കൊളളാനാകാതെ കരഞ്ഞപ്പോൾ മോശം ഭാഷയിൽ സംസാരിക്കുകയും ചെയ്തു എന്ന് ഒരു വിദ്യാർത്ഥിയുടെ പിതാവ് ആരോപിച്ചു.