ഡല്‍ഹി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് ബംഗളൂരുവിലേക്ക് മാറ്റണമെന്ന ആവശ്യവുമായി ഇ ഡി സുപ്രീംകോടതിയെ സമീപിച്ചു. സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും നീതി നടപ്പിലാക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ സ്വർണക്കടത്തിലെ കളളപ്പണക്കേസ് എറണാകുളത്ത് നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ടാണ് ഇ ഡി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ബംഗളൂരു പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റണമെന്നാണ് ഹർജയിലുളളത്. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നല്‍കിയ പുതിയ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികളെക്കുറിച്ച് ആലോചിക്കുന്നതിനിടയിലാണ് ഇ ഡിയുടെ നീക്കം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലില്‍ പി എസ് സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, എം ശിവശങ്കര്‍ എന്നിവരാണ് പ്രതികള്‍. അതേസമയം, മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയതിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ തനിക്കെതിരെ ഫയല്‍ ചെയ്ത ഗൂഡാലോചന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വപ്ന സുരേഷ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് റദ്ദാക്കാന്‍ സാധിക്കില്ലെന്നും സ്വപ്നയുടെ ആരോപണം സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കുന്നതിന് വഴി വെച്ചുവെന്നുമാണ് പ്രോസിക്യൂഷന്‍റെ വാദം.