തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പി.കെ.കുഞ്ഞാലിക്കുട്ടിയുടെ സബ്മിഷന് മറുപടി നല്‍കുമ്പോഴാണ് മുഖ്യമന്ത്രി നിയമസഭയില്‍ വഖഫ് നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. വഖഫ് നിയമനത്തില്‍ പുതിയ നിയമഭേദഗതി കൊണ്ടുവരുമെന്നും ബോര്‍ഡിലേക്കുള്ള നിയമനങ്ങള്‍ക്ക് പുതിയ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്ലിം സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ ഇക്കാര്യം ധാരണയായതാണെന്നും യോഗത്തില്‍ നിന്നും ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനത്തെക്കുറിച്ച് ചിന്തിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
'വഖഫ് നിയമനം നേരത്തെ നിയമസഭയില്‍ ചര്‍ച്ച ചെയ്തതാണ്. വിഷയം ചര്‍ച്ച ചെയ്ത ദിവസം കുഞ്ഞാലിക്കുട്ടി സഭയില്‍ ഉണ്ടായിരുന്നില്ല. അന്ന് ലീഗ് ഉയര്‍ത്തിയ പ്രശ്‌നം നിലവില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ നഷ്ടപ്പെടുമോയെന്നത് മാത്രം ആയിരുന്നു. താത്കാലിക ജീവനക്കാര്‍ക്ക് സുരക്ഷ നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയതാണ്. വഖഫ് ബോര്‍ഡിലെ നിയമനം പിഎസ് സിക്ക് വിടുന്ന തീരുമാനം രഹസ്യമായി വന്നതല്ല. ഈ സഭയില്‍ തന്നെ അതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്തതാണ്. ഇതിന്‍റെ ഭാഗമായാണ് നിയമനങ്ങള്‍ പി എസ് സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചത്. ആദ്യം ഇത് അംഗീകരിച്ച ലീഗ് കുറച്ച് നാളുകള്‍ക്ക് ശേഷമാണ് ഇതൊരു പ്രശ്നമായി ഉയര്‍ത്തിക്കൊണ്ട് വന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ നടപടികളും എല്‍ ഡി എഫിന്‍റെ രീതികളും താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്ന് കുഞ്ഞാലിക്കുട്ടിക്ക് വ്യക്തമായി അറിയാം' - മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുസ്ലിം നിയമത്തിൽ ആരാധനാലയങ്ങളെയും അതിനോടനുബന്ധിച്ച് കിടക്കുന്ന സ്വത്തിനെയുമാണ് വഖഫ് എന്ന് വിളിക്കുന്നത്. മുസ്ലിം മതനിയമപ്രകാരം വഖഫ് പൊതുസ്വത്തായി കണക്കാക്കപ്പെടുന്നു.