തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തിനുള്ളില്‍ വെച്ച് നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചതിനാല്‍ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ കേസ് എടുക്കണമെന്ന് കോടതി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കെതിരെയും കേസെടുക്കാൻ കോടതി നിർദേശിച്ചു. പ്രതിഷേധക്കേസിലെ പ്രതികൾ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദും ആർ കെ നവീൻ കുമാറുമാന് ഹർജി സമർപ്പിച്ചത്.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചപ്പോള്‍ ഇ പി ജയരാജന്‍ കൈയ്യേറ്റം ചെയ്തുവെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതി. സിപിഎമ്മിനെതിരെ നിന്നാല്‍ ജീവിച്ചിരിക്കില്ലായെന്ന് ഭീഷണിപ്പെടുത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു. അതേസമയം, ഇ പി ജയരാജനെതിരെ കേസ് എടുക്കില്ലെന്നാണ് മുഖ്യമന്ത്രി ഇന്നലെ നിയമസഭയില്‍ പറഞ്ഞത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തിനുള്ളില്‍ കയറിയത് തന്നെ ആക്രമിക്കാനാണെന്നും ഇ പി ജയരാജന്‍ തന്നെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ ഇന്നലെ പറഞ്ഞിരുന്നു. ഈ ഘട്ടത്തിലാണ് ഇ പി ജയരാജനെതിരെ വധശ്രമം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി കേസ് എടുക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
അതേസമയം, വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സംഭവത്തില്‍ നടപടിയുമായി ഇന്‍ഡിഗോ എയര്‍ലൈന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ തളളിയിട്ട എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് മൂന്നാഴ്ച്ചത്തെ യാത്രാവിലക്കും പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ച്ചത്തെ വിലക്കുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കണ്ണൂരില്‍നിന്നും തിരുവനന്തപുരത്തേക്കുളള വിമാനയാത്രയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത് വലിയ വാര്‍ത്തയായിരുന്നു. പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്നതും ഇ പി ജയരാജന്‍ അവരെ തളളിവീഴ്ത്തുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.