തിരുവനന്തപുരം: എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ എടുക്കുന്ന ഒരു ക്രിമിനല്‍ കേസും നിയമത്തിന് മുന്നില്‍ നിലനില്‍ക്കില്ലെന്ന് മുൻ മന്ത്രിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ എ കെ ബാലൻ. സ്വകാര്യ അന്യായത്തിന്‍റെ ഭാഗമായി മജിസ്‌ട്രേറ്റിന്റെ മുന്നില്‍ വരുന്ന പരാതി അന്വേഷിക്കാന്‍ പൊലീസിനോട് പറയുന്നത് സാധാരണ നിലയിലുള്ള നിയമ നടപടിയാണ്. അന്വേഷിച്ച് പറയുന്ന കുറ്റം ശെരിയാണോ, തെറ്റാണോ എന്ന് പരിശോധിക്കേണ്ടത് അന്വേഷണ ഏജന്‍സികളാണ്. അത് കോടതിയുടെ പരിഗണനാ വിഷയമല്ലെന്നും എ കെ ബാലന്‍ പറഞ്ഞു.
ലോ ആന്റ് ഓര്‍ഡറുമായി ബന്ധപ്പെട്ട് പോലീസ് നടത്തുന്ന പ്രതിരോധത്തെ കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയില്ല. മുഖ്യമന്ത്രിയെ സംരക്ഷിക്കേണ്ട ചുമതല ലോ ആന്റ് ഓര്‍ഡറിന്റെ ഭാഗമാണ്. അതാണ് ഗണ്‍മാന്‍ നിര്‍വ്വഹിച്ചത്. ഒരു ജാമ്യമില്ലാത്ത കുറ്റം തന്റെ മുന്നില്‍ കാണുമ്പോള്‍ അത് തടയാനുള്ള ഉത്തരവാദിത്വം നിയമപരമായി കണ്ടുനില്‍ക്കുന്നവര്‍ക്കുണ്ട്. കൊലപാതകം, ബലാല്‍സംഘം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ കാണുമ്പോള്‍ അത് കണ്ട് നില്‍ക്കലല്ല ദൃക്‌സാക്ഷിയുടെ കടമ. പ്രസ്‌തുത കുറ്റകൃത്യം തടയാന്‍ പൗരന് നിയമപരമായി അധികാരമുണ്ട്. ആ സമയത്ത് ഒരു പൊലീസുകാരന്റെ ഉത്തരവാദിത്വമാണ് പൗരനുള്ളത്. ഈ രൂപത്തില്‍ ജയരാജന്‍ നടത്തിയ സന്ദര്‍ഭോചിതമായ നടപടി നിയമത്തിന്റെ മുന്നില്‍ ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയില്ല - എ കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കുറ്റകൃത്യങ്ങളുടെ മുന്നില്‍ നിശബ്‌ദത പാലിക്കലല്ല ഒരു പൗരന്റെ ധര്‍മ്മം, അത് തടയാനുള്ള അധികാരവും നിയമപരമായി പൗരനുണ്ട്. സുരക്ഷയ്‌ക്ക് വേണ്ടി പ്രതിരോധം ഏതളവില്‍ വരെ വേണമെന്നത് കുറ്റകൃത്യത്തിന്റെ രൂക്ഷതയെ ആശ്രയിച്ചാണ് കിടക്കുന്നത്. ഇവിടെ വിമാനത്തിലുള്ള പ്രതിഷേധം 19 കേസുകളുള്ള ഒരു കുട്ടി ഏതറ്റം വരെ പോകുമെന്നുള്ളത് മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ടവര്‍ക്ക് ഊഹിക്കാന്‍ കഴിയുന്നതല്ല. അതുകൊണ്ട് ഗണ്‍മാനും, ഇ പി ജയരാജനും പൂര്‍ണ്ണമായും നിയമത്തിന്റെ മുന്നില്‍ സംരക്ഷിതരാണെന്നും ഇ കെ ബാലന്‍ ഫേസ്ബുക്കില്‍ കുറിച്ചു.