തിരുവനന്തപുരം: സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. വട്ടിയൂര്‍ക്കാവ് ലോക്കല്‍ കമ്മിറ്റിയിലെ മേലത്തുമേലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസാണ് അടിച്ചുതകര്‍ത്തത്. ഡി വൈ എഫ് ഐ പാളയം ബ്ലോക്ക് ജോയിന്റ് സെക്രട്ടറി രാജീവും പാളയം ബ്ലോക്ക് വൈസ് പ്രസിഡന്റ് നിയാസുമുള്‍പ്പെട്ട സംഘമാണ് ആക്രമണത്തിനുപിന്നില്‍ എന്നാണ് ആരോപണം. പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങളാണ് ആക്രമണത്തില്‍ കലാശിച്ചത്. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ആക്രമണത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. എന്നാല്‍ സംഭവത്തില്‍ കേസെടുക്കാന്‍ പൊലീസ് ഇതുവരെ തയാറായിട്ടില്ല. പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു എന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, വട്ടിയൂര്‍ക്കാവ് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പരിഹാസവുമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവും കെ പി സി സി വൈസ് പ്രസിഡന്റുമായ വി ടി ബല്‍റാം രംഗത്തെത്തി. രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്തതും പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തലയറുത്ത് കല്ലിൽ കയറ്റിവച്ചതും എകെജി സെന്റര്‍ ആക്രമിച്ചതും ഇപ്പോള്‍ സിപിഎം ഓഫീസ് അടിച്ചുതകർത്തതും എസ്എഫ്ഐയും ഡിവൈഎഫ്ഐയും സിപിഎമ്മുമാണെന്നും ഇനിയിപ്പോള്‍ ഇഎംഎസിന്റെ ഫോട്ടോ തറയിലിട്ട് പൊട്ടിച്ചത് യൂത്ത് കോൺഗ്രസാണെന്ന് ഒരു ക്യാപ്സ്യൂൾ ഇറക്കാം. ഏറ്റെടുക്കാൻ അന്തം കമ്മികൾ ധാരാളമുണ്ടാവുമെന്നുമാണ് വി ടി ബല്‍റാമിന്‍റെ പരിഹാസം.
'രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്തത് എസ്എഫ്ഐ. കെപിസിസി ഓഫീസിലേക്ക് അക്രമം അഴിച്ചുവിട്ടത് എസ്എഫ്ഐയും ഡിവൈഎഫ്ഐയും. പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ തലയറുത്ത് കല്ലിൽ കയറ്റിവച്ചത് എസ്എഫ്ഐയും ഡിവൈഎഫ്ഐയും സിപിഎമ്മും. എകെജി സെന്ററിലേക്ക് പടക്കരൂപത്തിലുള്ള ആറ്റം ബോംബ് എറിഞ്ഞതിന്റെ കാരണഭൂതർ ആരാണെന്ന് ജയരാജനും ശ്രീമതിക്കും പോലീസിനും നാട്ടുകാർക്കും അറിയാം. പക്ഷേ പറയൂല. ഇപ്പോഴിതാ സിപിഎം ഓഫീസ് അടിച്ചുതകർത്ത് വീണ്ടും ഡിവൈഎഫ്ഐ. ഒറ്റക്കാര്യമേ ചെയ്യാനുള്ളൂ. ഇ എം എസിന്റെ ഈ ഫോട്ടോ തറയിലിട്ട് പൊട്ടിച്ചത് യൂത്ത് കോൺഗ്രസാണെന്ന് ഒരു ക്യാപ്സ്യൂൾ ഇറക്കാം. ഏറ്റെടുക്കാൻ അന്തം കമ്മികൾ ധാരാളമുണ്ടാവും'- എന്നാണ് വി ടി ബല്‍റാം ഫേസ്‌ബുക്കില്‍ കുറിച്ചത്.