തിരുവനന്തപുരം: മുന്‍ മന്ത്രിയും എം എല്‍ എയുമായ കെ ടി ജലീലിനെതിരെ മാധ്യമം ദിനപത്രം മാനേജ്മെൻറ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് പരാതി നല്‍കിയത്. കെ ടി ജലീല്‍ മാധ്യമം ദിനപത്രത്തിനെതിരെ കത്ത് എഴുതിയത് തന്‍റെ അറിവോടെയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായി മാധ്യമം പ്രതിനിധികള്‍ പറഞ്ഞു. ജലീലുമായി വിഷയം സംസാരിക്കുമെന്നും നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കിയെന്നും മാധ്യമം - മീഡിയ വൺ ഗ്രൂപ്പ് എഡിറ്റർ ഒ അബ്ദുറഹ്മാൻ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലാണ് ജലീലിനെതിരായ മാധ്യമം വിവാദത്തിന് അടിസ്ഥാനം.
കോടതിയില്‍ നല്‍കിയ സത്യാവാങ്മൂലത്തിലാണ് മാധ്യമം ദിനപത്രത്തിനെതിരെ കെ ടി ജലീല്‍ കത്തയച്ച വിവരം സ്വപ്ന സുരേഷ് വെളിപ്പെടുത്തിയത്. മാധ്യമം ദിനപ്പത്രത്തിനെ ഗൾഫ് മേഖലയിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജലീൽ യുഎഇ ഭരണകൂടത്തിന് കത്തയച്ചു. കോവിഡിനെ തുടർന്ന് ഗൾഫിൽ മരിച്ചവരുടെ ചിത്രം സഹിതം 'മാധ്യമം' നൽകിയ വാർത്ത ചൂണ്ടിക്കാട്ടിയായിരുന്നു ജലീല്‍ ആവശ്യമുന്നയിച്ചത്. മാധ്യമ'ത്തിലെ വാർത്ത യു.എ.ഇ ഭരണാധികാരികൾക്ക് അവമതിപ്പുണ്ടാക്കുന്നതാണെന്ന് ജലീല്‍ പറഞ്ഞുവെന്നും പത്രം നിരോധിക്കാന്‍ ആവശ്യമായ സഹായം തന്നോട് ചോദിച്ചുവെന്നും സ്വപ്ന സുരേഷ് പറഞ്ഞിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കെ ടി ജലീലിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. പത്രം നിരോധിക്കുകയെന്നത് സിപിഎമ്മിന്‍റെ നിലപാടല്ല. മാധ്യമം പത്രം മുന്‍പ് നിരോധിച്ചപ്പോള്‍ പാടില്ലെന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. മന്ത്രിമാരും എം എല്‍ എമാരും കത്തുകള്‍ എഴുതുന്നത് പാര്‍ട്ടിയുടെ അനുമതിയോടെയല്ല. കെ ടി ജലീല്‍ മാധ്യമത്തിനെതിരെ കത്ത് എഴുതിയത് പാര്‍ട്ടിയുടെ അറിവോടെയല്ല. ജലീലിന്റേത് പ്രോട്ടോക്കോള്‍ ലംഘനമാണെങ്കില്‍ നടപടിയെടുക്കേണ്ടത് വിദേശകാര്യമന്ത്രാലയമാണെന്നും കോടിയേരി പറഞ്ഞിരുന്നു. എന്നാല്‍, യു.എ.ഇ ഭരണാധികാരിക്കല്ല, കോണ്‍സല്‍ ജനറലിന് സ്വന്തം നിലയില്‍ അബ്ദുള്‍ ജലീല്‍ എന്ന പേരിലാണ് കത്തയച്ചതെന്നും ഇതില്‍ പ്രോട്ടോക്കോള്‍ ലംഘനമില്ലെന്നുമാണ് ജലീലിന്‍റെ വാദം.