തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കരുവന്നൂര്‍ ബാങ്കിന് 25കോടി രൂപ ലഭ്യമാക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു. മുഖ്യമന്ത്രിയോട് ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും പ്രതിസന്ധി നേരിടുന്നവര്‍ക്ക് എല്ലാവിധ സഹായവും ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. ബാങ്കിനെ നിലനിര്‍ത്തി കൊണ്ടുപോകുന്നതിന് വേണ്ട നടപടികള്‍ സഹകരണ മന്ത്രിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണെന്നും ആര്‍ ബിന്ദു പറഞ്ഞു. താന്‍ ഇന്നലെ നടത്തിയ പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചു. തന്‍റെ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് തന്നെ അറിയാം. സംസാരിച്ചതിന്‍റെ ചെറിയ ഭാഗമാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ചത്. അതില്‍ ദുഃഖമുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായ ഫിലോമിനയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മന്ത്രി നടത്തിയ പരാമര്‍ശമാണ് വലിയ വിവാദത്തിലേക്ക് വഴിവെച്ചത്. മരിച്ച ഫിലോമിനക്ക് ആവശ്യമായ പണം നൽകിയിരുന്നുവെന്നായിരുന്നു മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. മെഡിക്കൽ കോളജിൽ മതിയായ ചികിത്സാ സൗകര്യമുണ്ട്. മരണം ദാരുണമാണ്. പക്ഷെ അതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് ശരിയല്ല. മൃതദേഹവുമായി സമരം ചെയ്തതിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.
തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഫിലോമിന മരിച്ചത്. മെച്ചപ്പെട്ട ചികിത്സക്കുള്ള പണം പോലും ബാങ്ക് ഭരണ സമിതി നൽകിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. സർക്കാർ സർവ്വീസിൽ നിന്നും വിമരിച്ചപ്പോൾ ലഭിച്ച പണവും ഭർത്താവ് ഗൾഫിൽ ജോലി ചെയ്തുണ്ടാക്കിയ പണവുമടക്കം 30 ലക്ഷം രൂപയാണ് ഫിലോമിന കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചിരുന്നത്. നിക്ഷേപിച്ച പണം തിരികെ കിട്ടിയിരുന്നെങ്കിൽ മികച്ച ചികിത്സ നൽകുമായിരുന്നുവെന്നും പണം ചോദിച്ചപ്പോള്‍ ബാങ്കിലെ ജീവനക്കാര്‍ മോശമായി പ്രതികരിച്ചുവെന്നുമാണ് ദേവസി കഴിഞ്ഞ ദിവസം പറഞ്ഞത്.