ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഭീഷണിപ്പെടുത്തിയെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. 'ഞാന്‍ ആരാണെന്ന് നിങ്ങള്‍ക്ക് അറിയില്ലെന്ന്' സ്മൃതി ഇറാനി സോണിയ ഗാന്ധിയോട് പറഞ്ഞുവെന്നും ഇത്തരം പരാമര്‍ശത്തിലൂടെ പാര്‍ട്ടി അധ്യക്ഷയെ ഭീഷണിപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. സോണിയാ ഗാന്ധിയോട് സ്മൃതി ഇറാനി അനുചിതമായി പെരുമാറിയെന്നും അപകീർത്തികരമായ പദങ്ങൾ ഉപയോഗിച്ചെന്നും കോൺഗ്രസ് എംപി ജയറാം രമേശും പറഞ്ഞു.
രാഷ്ട്രപതിക്കെതിരെയുള്ള 'രാഷ്ട്രപത്നി' പരാമര്‍ശത്തില്‍ സോണിയ ഗാന്ധി മാപ്പ് പറയണമെന്നായിരുന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടേയും ഭരണപക്ഷ എം.പി.മാരുടെയും ആവശ്യം. എന്നാല്‍ അധീര്‍ രഞ്ജന്‍ ചൗധരിയുടേത് നാക്കു പിഴയാണെന്നും അദ്ദേഹം അതിന് മാപ്പ് പറഞ്ഞിട്ടുണ്ടെന്നും സോണിയ ഗാന്ധി സഭയില്‍ പറഞ്ഞു. ഈ വിഷയത്തില്‍ താന്‍ മാപ്പ് പറയേണ്ടതില്ലെന്നാണ് സോണിയ ഗാന്ധി സഭയെ അറിയിച്ചത്. എന്നാല്‍ സോണിയ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷം പ്രതിഷേധം ശക്തമാക്കിയതിനെ തുടര്‍ന്ന് സഭ നിര്‍ത്തിക്കുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സഭ നിര്‍ത്തിവെച്ചതിന് പിന്നാലെ ബിജെപി എം പി രമ ദേവിയോട് ഈ വിഷയവുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ ആരംഭിച്ചപ്പോള്‍ സ്മൃതി ഇറാനി അതില്‍ ഇടപെടുകയായിരുന്നു. 'രാഷ്ട്രപത്നി' പരാമര്‍ശം സഭയില്‍ ഉന്നയിച്ചത് താനാണെന്നും തന്നോടാണ് മറുപടി നല്‍കേണ്ടതെന്നും സ്മൃതി ഇറാനി സോണിയ ഗാന്ധിയോട് പറഞ്ഞു. എന്നാല്‍ 'തനിക്ക് നിങ്ങളോട് സംസാരിക്കാന്‍ താത്പര്യമില്ലെ'ന്നാണ് സോണിയ ഗാന്ധി പ്രതികരിച്ചത്. ഈ സമയം താന്‍ ആരാണെന്ന് നിങ്ങള്‍ക്ക് അറിയില്ലെന്ന് പറഞ്ഞ് സ്മൃതി ഇറാനി സോണിയ ഗാന്ധിയോട് ആക്രോശിക്കുകയായിരുന്നുവെന്നും കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞു.
അതേസമയം, സംഭവം വിവാദമായതോടെ രാഷ്ട്രപതിയെ നേരില്‍ കണ്ട് മാപ്പ് പറയാന്‍ താന്‍ തയ്യാറാണെന്നും വ്യക്തിഹത്യ നടത്തണമെന്ന് താന്‍ ആഗ്രഹിച്ചിട്ടില്ലെന്നും അധിർ രഞ്ജൻ ചൗധരി പറഞ്ഞു. സോണിയ ഗാന്ധിയെ ഈ വിഷയത്തിലേക്ക് അനാവിശ്യമായി വലിച്ചിടരുതെന്നും ബിജെപിയോട് മാപ്പ് പറയാന്‍ താന്‍ ഒരുക്കമല്ലെന്നും അധിർ രഞ്ജൻ ചൗധരി കൂട്ടിച്ചേര്‍ത്തു.