മലപ്പുറം: ലിംഗസമത്വമെന്ന പേരില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മതനിരാസം പ്രോത്സാഹിപ്പിക്കുന്നു എന്ന പ്രസ്താവന വിവാദമായതിനുപിന്നാലെ വിശദീകരണവുമായി എം കെ മുനീര്‍ എം എല്‍ എ. ലിംഗ സമത്വത്തിനെതിരെ താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു എന്നുമാണ് മുനീര്‍ പറയുന്നത്. 'ഞാന്‍ പറഞ്ഞത് ലിംഗ സമത്വം തീരുമാനിക്കുന്നത് പുരുഷാധിപത്യമാണ് എന്നാണ്. സ്ത്രീകളെ സിപിഎം നിരാകരിക്കുകയാണ്. ആണ്‍വേഷം പെണ്ണിടുന്നത് എങ്ങനെയാണ് ലിംഗസമത്വമാകുന്നത്? മുഖ്യമന്ത്രി സാരിയും ബ്ലൗസുമിട്ട് നടക്കുമോ എന്ന് ചോദിച്ചത് ആ അര്‍ത്ഥത്തിലാണ്. അല്ലാതെ മുഖ്യമന്ത്രിയെ അധിക്ഷേപിക്കാനല്ല. സിപിഎമ്മിന്റെയും ലീഗിന്റെയും ആശയങ്ങള്‍ വ്യത്യസ്തമാണ്. രണ്ട് ആശയങ്ങളും രണ്ട് ധ്രുവങ്ങളിലാണ്'- എം കെ മുനീര്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എം എസ് എഫിന്റെ നേതൃത്വത്തിലുളള 'വേര്' എന്ന ക്യാംപെയ്‌ന്റെ സംസ്ഥാനതല സമാപന സമ്മേളനത്തില്‍ സംസാരിക്കുമ്പോഴായിരുന്നു എം കെ മുനീറിന്റെ വിവാദ പ്രസ്താവന. 'ലിംഗസമത്വമാണെങ്കില്‍ പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാല്‍ എന്താണ് കുഴപ്പം? പുതിയ പാഠ്യപദ്ധതിയുടെ കരടില്‍ സ്ത്രീക്കും പുരുഷനും തുല്യതയുണ്ടാകണമെന്നാണ് പറയുന്നത്. ഇനിമുതല്‍ സ്ത്രീക്കും പുരുഷനും ഒരു ബാത്ത്‌റൂമേ ഉണ്ടാവുകയുളളു. മതമില്ലാത്ത ജീവനെന്ന് പറഞ്ഞ് മതനിഷേധത്തെ കടത്തിയതുപോലെ ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്ന പേരില്‍ മതനിഷേധം സ്‌കൂളുകളിലേക്ക് കൊണ്ടുവരാനുളള പാഠ്യപദ്ധതി തയാറായിക്കഴിഞ്ഞു. ആണ്‍കുട്ടികള്‍ക്കെന്താ ചുരിദാര്‍ ചേരില്ലേ? പിണറായി വിജയനും ഭാര്യയും യാത്ര ചെയ്യുമ്പോള്‍ എന്തിനാണ് ഭാര്യയെക്കൊണ്ട് പാന്റ് ഇടീക്കുന്നത്? പിണറായി വിജയന് സാരി ഇട്ടാല്‍ എന്താണ് കുഴപ്പം? ജെന്‍ഡര്‍ ന്യൂട്രല്‍ യൂണീഫോം അടിച്ചേല്‍പ്പിക്കുകയല്ല, സാമൂഹ്യനീതി ഉറപ്പുവരുത്തുകയാണ് വേണ്ടത്'-എന്നായിരുന്നു എം കെ മുനീര്‍ പറഞ്ഞത്.