തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്ന ഓര്‍ഡിനന്‍സുകളില്‍ പഠിക്കാതെ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനാനുസൃതമായ കാര്യങ്ങളാണ് ഗവർണർ ചെയ്യേണ്ടതെന്നും നിയമാനുസൃതമായി മാത്രമേ മുന്‍പോട്ട് പോവുകയുള്ളുവെന്നും ഗവര്‍ണര്‍ പറഞ്ഞു. ലോകായുക്ത ഭേദഗതിയടക്കം 11 ഓര്‍ഡിനന്‍സുകളാണ് ഗവര്‍ണര്‍ ഒപ്പിടില്ലെന്ന നിലപാട് സ്വീകരിച്ചതോടെ അസാധുവാകുക. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു ഗവര്‍ണര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പ്രത്യേക താത്പര്യം മുന്‍നിര്‍ത്തി സര്‍ക്കാര്‍ തയാറാക്കുന്ന ഓര്‍ഡിനന്‍സില്‍ ഒപ്പ് വെക്കാന്‍ സാധിക്കില്ല. വ്യക്തമായ വിശദീകരണം വേണം. ഓര്‍ഡിനന്‍സ് രാജ് അംഗീകരിക്കാനാകില്ല. തന്‍റെ അധികാരം കുറക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നതിനെക്കുറിച്ച് അറിവില്ല. അടിയന്തിര സാഹചര്യങ്ങളിലാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കേണ്ടത്. ഓർഡിനൻസിലൂടെയാണ് ഭരിക്കുന്നതെങ്കിൽ എന്തിനാണ് നിയമ നിർമാണസഭകൾ. ബജറ്റ് ചർച്ചക്കായായിരുന്നു കഴിഞ്ഞ സഭാ സമ്മേളനം എന്നത് തന്നോട് പറഞ്ഞിട്ടില്ല. പറഞ്ഞിരുന്നുവെങ്കിൽ മറുപടി നൽകുമായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ സര്‍ക്കാര്‍ പക്ഷത്തുനിന്നാണ് ചോദ്യങ്ങള്‍ ചോദിക്കുന്നത് - ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഓര്‍ഡിനന്‍സുകളുടെ കാരണം മുഖ്യമന്ത്രിയോ ബന്ധപ്പെട്ട മന്ത്രിമാരോ വിശദീകരിക്കണമെന്ന് നേരത്തെ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസം 27-ന് ചേർന്ന മന്ത്രിസഭായോഗം തീരുമാനമെടുത്ത്, 28-ന് രാജ്ഭവനിലേക്ക് അയച്ച ഫയലുകളിലും ഇതുവരെ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ല. ഏറെ വിവാദമായ, ലോകായുക്ത നിയമഭേദഗതി ഓർഡിനൻസ് അടക്കമുള്ള ഓര്‍ഡിനന്‍സുകളാണ് ഗവര്‍ണറുടെ പരിഗണനക്കായി കാത്തിരിക്കുന്നത്.