പാട്ന: ബീഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. എൻഡിഎയുമായുള്ള ബന്ധം അവസാനിപ്പിച്ച് ഇന്നലെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് ആര്‍ ജെ ഡിയുടെ പിന്തുണയോടെ എട്ടാമത്തെ തവണ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ അധികാരത്തിലെത്തുന്നത്. ഉച്ചയ്ക്ക് 2.30നാണ് സത്യപ്രതിജ്ഞ നടക്കുക. ആർജെഡിയുടേയും കോൺഗ്രസിന്റേയും പിന്തുണയോടെയാണ് നിതീഷ് കുമാറിന്റെ പുതിയ സർക്കാർ രൂപീകരണം നടക്കുക. ഉപമുഖ്യമന്ത്രിയായി തേജ്വസി യാദവാണ് സത്യപ്രതിജ്ഞ ചെയ്യുക.
2020 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയോടൊപ്പം മത്സരിച്ച ജെഡിയുവിന് 45 സീറ്റുകളാണ് നേടാനായത്. ബിജെപി 77 സീറ്റുകൾ നേടിയെങ്കിലും നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുകയായിരുന്നു. മുഖ്യ പ്രതിപക്ഷമായ ആർജെഡിക്ക് 80 ഉം കോൺഗ്രസിന് 19ഉം എംഎല്‍എമാരാണ് ബീഹാറിലുള്ളത്. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇടപെടലിലൂടെയാണ് നിതീഷ് കുമാര്‍ ബിജെപി വിട്ടതെന്നാണ് വിലയിരുത്തല്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നിതീഷ് കുമാര്‍ ബിജെപിയുമായി കുറച്ചുകാലങ്ങളായി ഇടഞ്ഞു നില്‍ക്കുകയിരുന്നു. രണ്ട് കേന്ദ്രമന്ത്രി സ്ഥാനങ്ങള്‍, നിയമസഭാ സ്പീക്കറെ മാറ്റുക തുടങ്ങിയ ആവശ്യങ്ങള്‍ നിരവധി തവണ കേന്ദ്ര സര്‍ക്കാരിനോട് നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അവഗണിച്ചതോടെയാണ് നിതീഷ് കുമാര്‍ ബിജെപിയുമായി അകന്നുതുടങ്ങിയത്. കേന്ദ്രസര്‍ക്കാരിന്‍റെ അഗ്നിപഥ് പദ്ധതിയിലടക്കം വിയോജിപ്പ് രേഖപ്പെടുത്തിയ നിതീഷ് കുമാര്‍ രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും വിട്ടുനിന്നിരുന്നു. ഇതോടെയാണ് നിതീഷ് കുമാറും ബിജെപിയും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ മറനീക്കി പുറത്തുവന്നത്.
അതേസമയം, ബിജെപിയുമായുള്ള സഖ്യം പാര്‍ട്ടിയെ ദുര്‍ബലമാക്കിയെന്ന ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്താണ് എന്‍ഡിഎ വിട്ടതെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. ചതി ജനം പൊറുക്കില്ലെന്നും, നിതീഷിന്‍റെ മുഖ്യമന്ത്രി സ്ഥാനം ഔദാര്യമായിരുന്നുവെന്നുമാണ് ബിജെപി കേന്ദ്രനേതൃത്വം പ്രതികരിച്ചത്.