കൊച്ചി: കിഫ്ബിക്കെതിരെ നടക്കുന്ന ഇ ഡി അന്വേഷണത്തിന് സ്റ്റേയില്ലെന്ന് കേരളാ ഹൈക്കോടതി. തുടര്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു. മസാല ബോണ്ടിലെ അന്വേഷണത്തിന് സ്‌റ്റേ വേണമെന്ന കിഫ്ബിയുടെ ആവശ്യമാണ് ഹൈക്കോടതി തള്ളിയത്. ഹര്‍ജിയില്‍ നിലപാടറിയിക്കാന്‍ ഇ ഡിക്ക് അടുത്തമാസം രണ്ടുവരെ ഹൈക്കോടതി സമയം അനുവദിക്കുകയും ചെയ്തു. കിഫ്ബി ഫെമ നിയമങ്ങള്‍ ലംഘിച്ചെന്നും വിശദമായ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിക്കാമെന്നും അന്വേഷണ ഏജന്‍സി പറഞ്ഞു. ഹര്‍ജി അടുത്ത മാസം രണ്ടിന് വീണ്ടും പരിഗണിക്കും.
മസാല ബോണ്ട് വിതരണവുമായി ബന്ധപ്പെട്ട് ഇ ഡി നടത്തുന്ന അന്വേഷണത്തിലെ തുടർ നടപടികൾ സ്റ്റേ ചെയ്യണം എന്നായിരുന്നു കിഫ്‌ബിയുടെ ആവശ്യം. പണം വന്നത് നിയമവിരുദ്ധമായിട്ടാണെന്ന് പറയാൻ കഴിയില്ലെന്നും കിഫ്‌ബി കോടതിയില്‍ പറഞ്ഞു. ഇ ഡിയുടെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും സംസ്ഥാനത്തെ വികസന പ്രവര്‍ത്തനത്തെ തടസപ്പെടുത്താനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും കിഫ്ബി നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. കെ എം എബ്രഹാമും ജോയിന്റ് ഫണ്ട് മാനേജറുമാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഫെമ നിയമ ലംഘനം ഇഡിയ്ക്ക് അന്വേഷിക്കാനാകില്ലെന്നും റിസർവ്വ് ബാങ്കാണ് ഇക്കാര്യം പരിശോധിക്കേണ്ടതെന്നുമാണ് ഹർജിയിലെ പ്രധാന വാദം. കിഫ്ബിക്ക് വിദേശത്ത് നിന്ന് നിക്ഷേപം സ്വീകരിച്ചത് കേന്ദ്ര സർക്കാരിനെ അറിയിച്ചില്ലെന്നും മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും ഇ ഡി ആരോപിക്കുന്നു. കിഫ്ബി നൽകിയ ഹർജി ജസ്റ്റിസ് വിജി അരുൺ ആണ് പരിഗണിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഇ ഡി അന്വേഷണത്തിന്‍റെ ഭാഗമായി മുന്‍ ധനമന്ത്രി തോമസ് ഐസക്കിനോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇ ഡി നോട്ടീസ് നല്‍കിയിരുന്നു. കിഫ്ബിക്കെതിരായ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നടപടിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കേരളത്തിന്‍റെ വികസനം തടയുകയെന്ന ലക്ഷ്യത്തോടെയാണ് കിഫ്ബിക്കെതിരെ ഇ ഡി തിരിഞ്ഞിരിക്കുന്നത്. കേരളത്തിലെ മികച്ച പദ്ധതികളെല്ലാം കിഫ്ബിയിലൂടെയാണ് സാധ്യമായത്. കിഫ്ബിയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇ ഡിയുടെ ഉദ്ദേശം എല്ലാവര്‍ക്കുമറിയം. നമ്മുടെ അഭിമാന പദ്ധതികളായാണ് ഒരുഭാഗത്ത് മലയോര ഹൈവേയും ഒരു ഭാഗത്ത് തീരദേശ ഹൈവേയും വരുന്നത്. കിഫ്ബിയാണ് തുക കൊടുക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.