ഡല്‍ഹി: ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ബിജെപിയില്‍ ചേര്‍ന്നാല്‍ തനിക്കെതിരെയുള്ള എല്ലാ കേസുകളും ഒഴിവാക്കി തരാമെന്ന് സന്ദേശം ലഭിച്ചതായി മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു. മദ്യനയത്തിൽ അഴിമതിയാരോപിച്ചാണ് മനീഷ് സിസോദിയക്കെതിരെ സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്യുകയും ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുകയും ചെയ്തത്. ഇതിനുപിന്നാലെയാണ് ബിജെപിയില്‍ ചേരാന്‍ തനിക്ക് സന്ദേശം ലഭിച്ചതായി മനീഷ് സിസോദിയ അറിയിച്ചത്. ആം ആദ്മിയെ തകര്‍ത്ത് ബിജെപിയോട് ഒപ്പം ചേരുക. ഇപ്പോള്‍ സിബിഐ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ നിന്നും ഒഴിവാക്കി തരാമെന്നാണ് സിസോദിയക്ക് ലഭിച്ച സന്ദേശത്തില്‍ പറയുന്നത്.
'തന്നെ കൊന്നാലും ബിജെപിയിലേക്ക് പോകില്ലെന്ന് സിസോദിയ പറഞ്ഞു. തനിക്കെതിരെ ചുമത്തിയ കേസുകള്‍ വ്യാജമാണ്. ഈ അന്വേഷണത്തെ താന്‍ ഭയപ്പെടുന്നില്ല. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് എത്ര വേട്ടയാടിയാലും അവസാനം സത്യം വിജയിക്കും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും താനും ഇന്ന് ഗുജറാത്തിലേക്ക് പോകും. ഗുജറാത്തില്‍ ഡല്‍ഹി മോഡല്‍ നടപ്പിലാക്കാനാണ് എ എ പി ഉദ്ദേശിക്കുന്നത്. ഗുജറാത്തിന്‍റെ മുഖം മാറ്റാനാണ് എ എ പി ശ്രമിക്കുന്നതെന്നും' മനീഷ് സിസോദിയ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മദ്യ വില്‍പ്പന സ്വകാര്യമേഖലയ്ക്ക് കൈമാറിയ ഡല്‍ഹി സര്‍ക്കാരിന്‍റെ എക്‌സൈസ് നയത്തില്‍ ക്രമക്കേടാരോപിച്ചാണ് മനീഷ് സിസോദിയയുടെ വസതിയിലടക്കം സി ബി ഐ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയത്. സിബിഐ റെയ്ഡിനെ തുടര്‍ന്ന് ബിജെപിയും ആം ആദ്മിയും തമ്മില്‍ വാക്ക്പോര്‍ രൂക്ഷമാവുകയാണ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ ലക്ഷ്യം വെച്ചാണ് ബിജെപി നീക്കം നടത്തുന്നതെന്നാണ് ആം ആദ്മിയുടെ ആരോപണം. അതേസമയം, ഡല്‍ഹി സര്‍ക്കാര്‍ ലോ ഫ്ളോർ ബസുകൾ വാങ്ങിയതിൽ അഴിമതി ഉണ്ടെന്ന ആരോപണവും സിബിഐ പരിശോധിക്കാൻ തീരുമാനിച്ചു. ദില്ലി ട്രാൻസ്പോർട്ട് കോർപ്പറേഷൻ മാർച്ചിൽ 1000 ലോഫ്ലോർ ബസുകൾ വാങ്ങിയതിലാണ് സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചത്.