ഡല്‍ഹി: ഗുജറാത്ത് കലാപത്തില്‍ അതിക്രൂരമായ കൂട്ടക്കൊലയും ബാലാല്‍ക്കാരവും നടന്ന ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ വെറുതെ വിട്ട ഗുജറാത്തിലെ ബിജെപി സര്‍ക്കാരിന്റെ നടപടിക്കെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ ബുധനാഴ്ച സുപ്രീം കോടതി പരിഗണിക്കും. വിവിധ പാര്‍ട്ടികളും വ്യക്തികളുമാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. സിപിഎം പോളിറ്റ്ബ്യൂറോ അംഗം സുഭാഷിണി അലി. തൃണമുല്‍ കോണ്‍ഗ്രസ് നേതാവും എം പിയുമായ മഹുവ മൊയ്ത്ര, മാധ്യമപ്രവര്‍ത്തകരും ആക്ടീവിസ്റ്റുകളുമായ രൂപ് രേഖാവര്‍മ്മ,രേവതി കൌള്‍ തുടങ്ങി നിരവധിപേര്‍ നല്‍കിയ ഹര്‍ജികളാണ് നാളെ കോടതി ഒരുമിച്ച് പരിഗണിക്കുന്നത്.
ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസ് പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്. പതിനാല് വര്‍ഷത്തെ ജയില്‍വാസം, പ്രായം, കുറ്റകൃത്യത്തിന്റെ സ്വഭാവം, ജയിലിലെ പെരുമാറ്റം എന്നിവ കണക്കിലെടുത്ത് സ്വാതന്ത്ര്യദിനത്തിലാണ് പ്രതികളെ ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചത്. 2002 മാര്‍ച്ച് മൂന്നിന് ഗുജറാത്ത് കലാപത്തിനിടെയാണ് ബില്‍ക്കിസ് ബാനു കൂട്ട ബലാത്സംഗത്തിനിരയായത്. ബില്‍ക്കിസ് അന്ന് അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. അവരുടെ മൂന്നുവയസുകാരിയായ മകളുള്‍പ്പെടെ കുടുംബത്തിലെ ഏഴ് സ്ത്രീകളെയാണ് അക്രമികള്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. ബില്‍ക്കിസിന്റെ മകള്‍ തലയ്ക്ക് അടിയേറ്റാണ് കൊല്ലപ്പെട്ടത്. ബില്‍ക്കിസ് ബാനുവിന്റെ കുടുംബത്തിലെ 14 പേരെയാണ് പ്രതികള്‍ അതിക്രൂരമായി കൊലപ്പെടുത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2008-ല്‍ മുംബൈയിലെ സി ബി ഐ കോടതിയാണ് കൂട്ടബലാത്സംഗത്തിനും കൊലപാതകത്തിനും പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ബില്‍ക്കിസ് ബാനു നടത്തിയ നിയമപോരാട്ടത്തെത്തുടര്‍ന്ന് അവര്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും വീടും നല്‍കാന്‍ സുപ്രീംകോടതി ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. മുതിര്‍ന്ന അഭിഭാഷകനും എം പിയുമായ കപില്‍ സിബല്‍, മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് വക്താവുമായ അഭിഷേക് സിംഗ് വി തുടങ്ങിയവരാണ് ഹര്‍ജിക്കാര്‍ക്ക് വേണ്ടി വാദിക്കുന്നത്.