കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണ്ണക്കവര്‍ച്ച കേസില്‍ അര്‍ജ്ജുന്‍ ആയങ്കി അറസ്റ്റില്‍. കൊണ്ടോട്ടി പൊലീസ് പയ്യന്നൂരിലെ പെരിങ്ങയിലെത്തിയാണ് അര്‍ജ്ജുനെ അറസ്റ്റ് ചെയ്തത്. കാരിയറുടെ സഹായത്തോടെ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചു എന്നാണ് കേസ്. ഈ കേസില്‍ സിപിഎം നഗരസഭ മുന്‍ കൗണ്‍സിലര്‍ മൊയ്തീന്‍ കോയ ഉള്‍പ്പെടെ നാലുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. അര്‍ജ്ജുന്‍ ആയങ്കിയുടെ നിര്‍ദേശപ്രകാരമാണ് എത്തിയതെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഈ മാസം പത്തിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് സ്വര്‍ണ്ണക്കവര്‍ച്ച സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദുബായില്‍നിന്നെത്തുന്ന 975 ഗ്രാം സ്വര്‍ണ്ണം കാരിയറില്‍നിന്ന് തട്ടിയെടുക്കാനായിരുന്നു ഇവരുടെ പദ്ധതി. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ കേസിലെ മുഖ്യപ്രതിയായ അര്‍ജ്ജുനെതിരെ നേരത്തെ കാപ്പ ചുമത്തിയിരുന്നെങ്കിലും പിന്നീട് അത് റദ്ദാക്കുകയായിരുന്നു. 2017-നു ശേഷം തനിക്കെതിരെ കേസുകളില്ലെന്നും മുന്‍പുണ്ടായിരുന്ന കേസുകള്‍ സിപിഎം പ്രവര്‍ത്തകനായിരിക്കെ ഉണ്ടായിരുന്നവയാണെന്നും ചൂണ്ടിക്കാട്ടി അര്‍ജ്ജുന്‍ നല്‍കിയ അപ്പീലിലാണ് കാപ്പ റദ്ദാക്കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡി വൈ എഫ് ഐ അഴീക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറിയായിരുന്ന അര്‍ജുന്‍ ആയങ്കി ചാലാട് മേഖല കേന്ദ്രീകരിച്ചായിരുന്നു അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. സിപിഎം-ലീഗ്, സി പി ഐ എം- ബിജെപി സംഘര്‍ഷങ്ങളില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്ന അര്‍ജുന്‍ ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തതോടെ ഡി വൈ എഫ് ഐ ഇയാളെ പുറത്താക്കിയിരുന്നു. തുടര്‍ന്നും അർജുന്‍ സമൂഹമാധ്യമങ്ങളിലൂടെ സിപിഎമ്മിനുവേണ്ടി പ്രചരണം നടത്തുകയും അത് മറയാക്കി സ്വര്‍ണ്ണക്കടത്ത്, ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തു. അതിനായി ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളായ കൊടി സുനി, ഷാഫി എന്നിവരുമായും ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുമായും ബന്ധം സ്ഥാപിച്ചിരുന്നു.