കൊച്ചി: അനധികൃതമായി ആനക്കൊമ്പ് കൈവശം വച്ച കേസ് പിൻവലിക്കാനുളള ഹർജി തളളിയതിനെതിരെ നടൻ മോഹൻലാൽ ഹൈക്കോടതിയെ സമീപിച്ചു. കേസ് പിൻവലിക്കാനുളള സർക്കാരിന്റെ ഹർജി തളളിയ പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെയാണ് മോഹൻലാൽ ഹൈക്കോടതിയെ സമീപിച്ചത്. മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നും തനിക്കെതിരായ കേസ് പിൻവലിക്കാൻ സർക്കാർ നൽകിയ അപേക്ഷ അനുവദിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. മോഹൻലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാർ എന്നയാളും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ജൂണ്‍ പത്തിനാണ് ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാല്‍ വിചാരണ നേരിടണമെന്ന് ഉത്തരവിട്ട്, കേസ് പിന്‍വലിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടുളള സര്‍ക്കാരിന്റെ ഹര്‍ജി പെരുമ്പാവൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയത്. വന്യജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 2016-ലും 2019-ലും മോഹന്‍ലാല്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2012-ലായിരുന്നു മോഹന്‍ലാലിന്റെ കൊച്ചി തേവരയിലെ വീട്ടില്‍ നിന്ന് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. ഇന്‍കം ടാക്‌സ് നടത്തിയ പരിശോധനകള്‍ക്കിടെയാണ് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ വനംവകുപ്പ് കേസെടുത്തു. എന്നാല്‍ ആനക്കൊമ്പുകള്‍ താന്‍ കെ കൃഷ്ണകുമാര്‍ എന്നയാളില്‍നിന്നും പണംകൊടുത്ത് വാങ്ങിയതാണ് എന്നായിരുന്നു മോഹന്‍ലാലിന്റെ വാദം. ഇത് അംഗീകരിച്ച് നിയമം പരിഷ്‌കരിച്ച് ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ മോഹന്‍ലാലിന് അനുമതി നല്‍കി. തുടര്‍ന്ന് വന്ന എല്‍ഡിഎഫ് സര്‍ക്കാരും മോഹന്‍ലാലിനെതിരായ കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കാണിച്ച് ഹര്‍ജി നല്‍കുകയായിരുന്നു.