ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തീയതി തീരുമാനിച്ച സാഹചര്യത്തില്‍ വോട്ടർ പട്ടിക പുറത്തുവിടണമെന്ന ആവശ്യവുമായി പാര്‍ട്ടിക്കുള്ളിലെ തിരുത്തൽവാദി സംഘം (G-23) രംഗത്ത്. പട്ടിക സുതാര്യമായിരിക്കണമെന്നു തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുമെന്നു കരുതപ്പെടുന്ന ശശി തരൂരും, അത് എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ലഭ്യമാക്കണമെന്ന് മനീഷ് തിവാരിയും ആവശ്യപ്പെട്ടു. എന്നാല്‍ പട്ടിക പൊതുസമൂഹത്തിൽ പരസ്യപ്പെടുത്താനാവില്ലെന്നും സംസ്ഥാന പിസിസികളെ സമീപിച്ചാൽ അതു ലഭിക്കുമെന്നുമാണ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ വ്യക്തമാക്കുന്നത്.
ക്ലബ് തിരഞ്ഞെടുപ്പിൽ പോലും വോട്ടർപട്ടിക പ്രസിദ്ധീകരിക്കുമെന്നും പട്ടിക കാണാൻ പിസിസി ആസ്ഥാനത്തേക്കു പോകണമെന്നു പറയുന്നത് അന്യായമാണെന്നും മനീഷ് തിവാരി തിരിച്ച്ചടിച്ചു. പാർട്ടി ഭരണഘടന നിർദേശിക്കുന്ന പ്രകാരം ശരിയായ വിധത്തിലാണോ വോട്ടർ പട്ടിക തയ്യാറാക്കിയതെന്ന് ആനന്ദ് ശർമ കോണ്‍ഗ്രസിന്‍റെ പ്രവർത്തകസമിതി യോഗത്തിൽ ചോദിച്ചിരുന്നു. അന്തിമ വോട്ടർപട്ടിക തയാറാക്കാൻ നേരിട്ടോ ഓൺലൈൻ രീതിയിലോ യോഗമൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരൊക്കെയാണ് വോട്ട് ചെയ്യുന്നതെന്ന് വ്യക്തമാക്കുന്ന തെരഞ്ഞെടുപ്പ് പ്രതിനിധി പട്ടിക പി.സി.സികൾക്ക് ഉടന്‍ ലഭ്യമാക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
9,000ൽപരം പ്രതിനിധികളാണ് കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുക. പ്രദേശ് റിട്ടേണിങ് ഓഫിസർമാർ പട്ടിക പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി നേരത്തേ പറഞ്ഞിരുന്നു.