ഡല്‍ഹി: ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്ത സെതല്‍വാദ് ജയിൽ മോചിതയായി. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് ഇന്നലെ വിശദമായി വാദം കേട്ട ശേഷമാണ് ജാമ്യം നൽകിയത്. ചോദ്യം ചെയ്യലിനും തെളിവ് ശേഖരണത്തിനും പൊലീസിന് മതിയായ സമയം കിട്ടിയെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ടീസ്റ്റ സെതൽവാദിൻ്റെ ജാമ്യാപേക്ഷയിൽ പറയുന്ന കാര്യങ്ങളുടെ വിശദാംശങ്ങൾ ഇപ്പോൾ പരിശോധിക്കുന്നില്ലെന്നും ഇക്കാര്യം പരിഗണിക്കേണ്ടത് ഹൈക്കോടതിയാണെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന് ആരോപിച്ച് ജൂണ്‍ 25-നാണ് ടീസ്ത സെതല്‍വാദിനെ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയതോടെ ആഗസ്റ്റ് മൂന്നിന് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേസ് ഈ മാസം 19-ലേക്ക് മാറ്റി വെക്കുകയായിരുന്നു. ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വെച്ച ടീസ്തയെ ജൂലൈ രണ്ടിന് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് എംപി ഇഹ്‌സാൻ ജഫ്രിയുടെ ഭാര്യ സകിയ ജഫ്രിയുടെ അപ്പീൽ സുപ്രീം കോടതി തള്ളിയതിന് പിന്നാലെയായിരുന്നു ടീസ്തയുടെ അറസ്റ്റ്. ആ ദിവസം തന്നെയാണ് മുൻ ഗുജറാത്ത് ഡിജിപി ആർ ബി ശ്രീകുമാറിന്റെയും സഞ്ജീവ് ഭട്ടിന്റെയുംഅറസ്റ്റ് രേഖപ്പെടുത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തുടരന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കണമെന്നും പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാനും ടീസ്തയോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ചപ്പോൾ ഗുജറാത്ത് പൊലീസിനെയും ഹൈക്കോടതിയെയും സുപ്രീംകോടതി വിമർശിച്ചിരുന്നു. രണ്ട് മാസമായി കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്നും സാകിയ ജാഫ്രിയുടെ കേസ് തള്ളി സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങളല്ലാതെ എഫ് ഐ ആറിൽ മറ്റൊന്നുമില്ലെന്നും കോടതി വിമർശിച്ചു. ഹൈക്കോടതി നോട്ടീസിന് മറുപടി നൽകാൻ ആറ് ആഴ്ചയെടുത്തു. ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങൾ കൊലപാതകം പോലെ ഗുരുതരമല്ലെന്നും കോടതി പറഞ്ഞിരുന്നു.