ഡല്‍ഹി: ഭാരത് ജോഡോ യാത്രയെ വിമര്‍ശിക്കുന്നത് യുറോപ്പ് ജോഡോ നടത്തുന്നവരാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി ജയറാം രമേശ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രക്കെതിരെ സിപിഎം വിമര്‍ശനമുന്നയിച്ച സാഹചര്യത്തിലാണ് ജയറാം രമേശിന്‍റെ പ്രതികരണം. ഭാരത് ജോഡോ ഇപ്പോള്‍ കടന്നുപോകുന്നത് ബിജെപിയുടെ എ ടീം ഭരിക്കുന്ന സംസ്ഥാനത്ത് കൂടിയാണെന്നും ജയറാം രമേശ് പരിഹസിച്ചു. ഭാരത് ജോഡോ യാത്ര യുപിയേക്കാള്‍ കൂടുതല്‍ കേരളത്തിലാണെന്ന് പറയുന്ന സിപിഎമ്മുകാര്‍ ഇന്ത്യയുടെ ഭൂപടം കണ്ടിട്ടില്ലേയെന്നും അദ്ദേഹം ചോദിച്ചു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലൂടെ ഭാരത് ജോഡോ യാത്ര കടന്നുപോകുന്നില്ലെന്ന വാദം അടിസ്ഥാന രഹിതമാണ്. കര്‍ണാടകയില്‍ 21 ദിവസവും മഹാരാഷ്ട്രയില്‍ 16 ദിവസവും യു പിയില്‍ 5 ദിവസമാണ് യാത്ര. ഇതെല്ലാം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണെന്നും ജയറാം രമേശ് പറഞ്ഞു. അതേസമയം, ഭാരത് ജോഡോ യാത്രയെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്തെത്തിയിരുന്നു. നിലപാടില്ല, നയവുമില്ല, പിന്നെ എന്ത് ജോഡോ യാത്ര' എന്ന തലക്കെട്ടില്‍ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് എം വി ഗോവിന്ദന്‍റെ വിമര്‍ശനം. ബിജെപി ഭിന്നിപ്പിച്ച ഇന്ത്യൻ ജനതയെ യോജിപ്പിക്കുകയാണ് ജാഥയുടെ ലക്ഷ്യം. എന്നാൽ, ബിജെപി ഭരിക്കുന്ന ഗുജറാത്തു പോലുള്ള സംസ്ഥാനങ്ങളെ പൂർണമായും ജാഥാ റൂട്ടിൽനിന്ന് ഒഴിവാക്കി ഈ ലക്ഷ്യം എങ്ങനെ നേടുമെന്ന് കോണ്‍ഗ്രസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഈ വര്‍ഷം ആദ്യം യു പി തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധി നടത്തിയ റോഡ് ഷോയും പദയാത്രയും പരാജയപ്പെടുകയാണുണ്ടായത്. സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഒരിഞ്ച് പോലും മുന്‍പോട്ട് പോകാന്‍ സാധിച്ചില്ലെന്നും എം വി ഗോവിന്ദന്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആറ് ദശാബ്ദം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിഴല്‍ രൂപം മാത്രമാണ് ഇന്നത്തെ കോണ്‍ഗ്രസെന്ന് നേതാക്കള്‍ മനസിലാക്കണം. കഴിഞ്ഞ രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പരാജയപ്പെടുകയാണുണ്ടായത്. മുങ്ങുന്ന കപ്പലിൽനിന്ന് സ്വാഭാവികമായും നേതാക്കൾ രക്ഷപ്പെടാൻ തുടങ്ങി. ഗുലാംനബി ആസാദിൽ എത്തിനിൽക്കുന്നു ഈ കൊഴിഞ്ഞുപോക്ക്. ഭാരത് ജോഡോ യാത്ര ആരംഭിച്ച് കൊല്ലത്ത് എത്തിനില്‍ക്കുമ്പോള്‍ ഗോവയിലെ 8 എം എല്‍ എമാരാണ് ബിജെപിയില്‍ ചേര്‍ന്നത്. തെറ്റായ നയങ്ങളുടെ ഫലമായി സ്വയം നാശത്തിന്‍റെ പാതയിലാണ് കോണ്‍ഗ്രസെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.