മലപ്പുറം: കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കത്തുകൾ പ്രസിദ്ധപ്പെടുത്തും എന്നാണ് ഇപ്പോഴത്തെ ഭീഷണി. മുഖ്യമന്ത്രി കൊടുത്ത കത്തല്ലേ, പ്രേമലേഖനം അല്ലാലോയെന്നായിരുന്നു കാനം രാജേന്ദ്രന്‍റെ പരിഹാസം. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാതെ കുറെനാളായി ഗവര്‍ണര്‍ ബുദ്ധിമുട്ടിക്കുകയാണ്. കുറെ കാലമായി ജനങ്ങള്‍ ഇതൊക്കെ കാണുന്നു. ഇവിടെ രാജഭരണമല്ല നിലനില്‍ക്കുന്നത്. ഇല്ലാത്ത അധികാരമുണ്ടെന്നാണ് ഗവര്‍ണര്‍ ഭാവിക്കുന്നതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. സിപിഐ മലപ്പുറം ജില്ലാ സമ്മേളന വേദിയിലായിരുന്നു കാനത്തിന്‍റെ വിമര്‍ശനം.
പുതിയ വിവാദങ്ങള്‍ സൃഷ്ടിക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. കേരളത്തിലെ ജനാധിപത്യ വിശ്വാസത്തെയും നിയമസഭയുടെ അധികാരത്തെയും ചോദ്യം ചെയ്യാൻ ഗവർണറെ അനുവദിക്കണമോ എന്ന ചോദ്യം ഇപ്പോൾ ജനങ്ങൾക്ക് മുന്നിലുണ്ട്. ഭരണഘടനയില്‍ ഗവര്‍ണര്‍ക്കുള്ള അധികാരങ്ങള്‍ നിര്‍വ്വചിച്ചിട്ടുണ്ട്. ഗവര്‍ണര്‍ ഇരിക്കുന്ന കസേരയുടെ മഹത്വം മനസിലാക്കണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്ന് രാവിലെയും ഗവര്‍ണര്‍ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നു. പിണറായി വിജയന്‍ പലകാര്യങ്ങള്‍ക്കും തന്നെ സമീപിച്ചിട്ടുണ്ടെന്നും എന്നാല്‍ എല്ലാ കാര്യങ്ങളും വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഗവര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സർവകലാശാല വിഷയങ്ങളിൽ ഇടപെടില്ലെന്ന് വ്യക്തമാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത് നാളെ പുറത്തുവിടും. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് ആജീവനാന്ത പെൻഷൻ നൽകുകയാണ്. വേറെ എവിടെയാണ് ഇത്തരം രീതികള്‍ ഉള്ളതെന്നും ഗവര്‍ണര്‍ ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കാനം രാജേന്ദ്രന്‍റെ പ്രതികരണം.