തിരുവനന്തപുരം: ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മാറ്റാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. ഇതിനായി സർവകലാശാല ഭരണപരിഷ്കാരത്തിനായി നിയോഗിക്കപ്പെട്ട ശ്യാം ബി. മേനോൻ കമ്മിഷന്റെ ശുപാർശ നടപ്പാക്കാൻ സർക്കാർ കൂടിയാലോചന തുടങ്ങിയെന്നാണ് അനൌദ്യോഗിക വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. ഓരോ സര്‍വ്വകാലാശാലക്കും പ്രത്യേകം ചാന്‍സിലര്‍മാരെ നിയോഗിക്കണമെന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടാതെ ചാൻസലർക്കുമുകളിൽ ജുഡീഷ്യൽ ട്രിബ്യൂണൽ രൂപവത്കരിക്കണമെന്നാണ് സർവകലാശാലാ നിയമപരിഷ്കാരത്തിനുള്ള ഡോ. എൻ കെ ജയകുമാർ കമ്മീഷനും ശുപാര്‍ശ ചെയ്തിരുന്നു. ഈ രണ്ട് റിപ്പോര്‍ട്ടും അടിസ്ഥാനമാക്കി ഗവര്‍ണറെ ചാന്‍സിലര്‍ പദവിയില്‍ നിന്നും നീക്കം ചെയ്യാനുള്ള സാധ്യതകളെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ വാക്ക്പോര് രൂക്ഷമായതിനെ തുടര്‍ന്നാണ് ചാന്‍സിലര്‍ പദവിയില്‍ നിന്നും ഗവര്‍ണറെ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. കണ്ണൂര്‍ വി സിയായി ഗോപിനാഥ് രവീന്ദ്രനെ നിയമിച്ചത് വിവാദമായതിനെ തുടര്‍ന്ന് ചാന്‍സിലര്‍ സ്ഥാനത്ത് തുടരാന്‍ താത്പര്യമില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇക്കാര്യം സര്‍ക്കാര്‍ ആയുധമാക്കാനാണ് സാധ്യത. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള തെളിവുകള്‍ പുറത്തുവിടാന്‍ ഗവര്‍ണര്‍ ഇന്ന് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.