ജയ്പൂര്‍: രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനം നഷ്ടമാകാതിരിക്കാന്‍ നടത്തിയ വിമതനീക്കങ്ങള്‍ക്ക് മാപ്പ് പറഞ്ഞ് അശോക് ഗെഹ്ലോട്ട്. തന്‍റെ അറിവോടെയല്ല എം എല്‍ എമാര്‍ യോഗം വിളിച്ചുചേര്‍ത്തതെന്നാണ് അശോക് ഗെഹ്ലോട്ട് നല്‍കുന്ന വിശദീകരണം. കോൺഗ്രസ് ലജിസ്ലേറ്റീവ് പാർട്ടി യോഗത്തിനായി രാജസ്ഥാനിലെത്തി അപമാനിതനായ കേന്ദ്ര നിരീക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോടാണ് അശോക് ഗെഹ്ലോട്ട് മാപ്പ് പറഞ്ഞത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിന്‍റെ ഭാഗത്തുനിന്നുമുണ്ടായ നീക്കത്തെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് നേതൃത്വത്തിന്‍റെ നിലപാട്. അശോക് ഗെഹ്ലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയായി ആരെ തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡ് വിളിച്ച യോഗത്തില്‍ പങ്കെടുക്കാതെ അശോക് ഗെഹ്ലോട്ടിന്‍റെ നേതൃത്വത്തില്‍ സമാന്തരയോഗം വിളിച്ചുചേര്‍ത്തിരുന്നു. ഈ സാഹചര്യത്തിലാണ് അശോക് ഗെഹ്ലോട്ടിന്‍റെ ഖേദപ്രകടനം.
അതേസമയം, എം എല്‍ എമാരുടെ സമാന്തര യോഗം വിളിച്ചത് അച്ചടക്കലംഘനമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ മാധ്യമങ്ങളോട് പറഞ്ഞു. ജയ്‌പൂരില്‍ നടന്നത് കോണ്‍ഗ്രസില്‍ ഇതുവരെ നടക്കാത്ത കാര്യങ്ങളാണ്. സംസ്ഥാനത്തെ സ്ഥിതി സോണിയാ ഗാന്ധിയെ ധരിപ്പിച്ചു. സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും കൂടിക്കാഴ്ചയിൽ പങ്കെടുത്തുവെന്നും അജയ് മാക്കന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, അശോക് ഗെഹ്ലോട്ട് ഖേദം പ്രകടിപ്പിച്ചെങ്കിലും നിര്‍ണായക സമയത്ത് അദ്ദേഹം പാര്‍ട്ടിയെ നാണം കെടുത്തിയെന്നാണ് ഗാന്ധി കുടുംബം വിലയിരുത്തുന്നതെന്നാണ് അനൌദ്യോഗിക വൃത്തം നല്‍കുന്ന സൂചന.
അശോക് ഗെഹ്ലോട്ട് പാര്‍ട്ടി അധ്യക്ഷനായി മത്സരിക്കുന്നതിനാല്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കണമെന്നാണ് ഹൈക്കമാന്‍ഡ് ആവശ്യപ്പെടുന്നത്. പക്ഷേ, മുഖ്യമന്ത്രി സ്ഥാനവും അധ്യക്ഷ സ്ഥാനവും ഒരുമിച്ച് വഹിക്കാന്‍ സാധിക്കുമെന്നാണ് അശോക് ഗെഹ്ലോട്ട് നേതൃത്വത്തെ അറിയിച്ചത്. എന്നാല്‍ ചിന്തന്‍ ശിവിറില്‍ എടുത്ത തീരുമാനത്തെ എല്ലാവരും അംഗീകരിക്കണമെന്ന് രാഹുല്‍ ഗാന്ധി നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതിനുപിന്നാലെ സ്പീക്കർ സി പി ജോഷിയെ മുഖ്യമന്ത്രിയാക്കാനാണ് ഗെലോട്ട് ശ്രമിക്കുന്നതെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഗെഹ്ലോട്ട് നാളെ എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനിരിക്കെയാണ് പാര്‍ട്ടിക്കുള്ളില്‍ പുതിയ പ്രശ്നം രൂപപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഗാന്ധി കുടുംബം മറ്റൊരു വിശ്വസ്തനെ തേടുന്നുവെന്നാണ് വാര്‍ത്തകള്‍. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും മധ്യപ്രദേശിലെ മുന്‍ മുഖ്യമന്ത്രിയുമായ കമല്‍ നാഥിനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത് ഇതിന്‍റെ ഭാഗമായാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.