ഡല്‍ഹി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് ബംഗളൂരുവിലേക്ക് മാറ്റണമെന്ന ഇ ഡിയുടെ ആവശ്യം അംഗീകരിക്കരുതെന്ന് കേരളം സുപ്രീം കോടതിയില്‍. ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. വി.വേണു ഐഎഎസാണ് കോടതിയെ സമീപിച്ചത്. ഈ മാസം പത്തിനാണ് ഇ ഡി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുക. ഇ ഡി കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സ്വപ്ന സുരേഷ്, സരിത്ത് എന്നിവരാണ് എതിര്‍കക്ഷികള്‍. സംസ്ഥാന സര്‍ക്കാരിനെതിരെയും ഇ ഡി ഗുരുതര ആരോപണങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ കേസില്‍ കക്ഷി ചേര്‍ന്നിരിക്കുന്നത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസ് കേരളത്തിന് പുറത്ത് വിചാരണ നടത്തേണ്ട ആവശ്യമില്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. വിചാരണ കേരളത്തിന് പുറത്തേക്ക് കൊണ്ടുപോയാല്‍ അത് സംസ്ഥാനത്തെ ഭരണനിര്‍വ്വഹണത്തെ ബാധിക്കുമെന്നും ജുഡീഷ്യറിയുടെ വിശ്വാസ്യതയെയും ബാധിക്കുമെന്നും കേരളം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും നീതി നടപ്പിലാക്കാന്‍ സാധിക്കില്ലെന്നും അതിനാല്‍ സ്വർണക്കടത്തിലെ കളളപ്പണക്കേസ് എറണാകുളത്ത് നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ടാണ് ഇ ഡി സുപ്രീംകോടതിയെ സമീപിച്ചത്. ബംഗളൂരു പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റണമെന്നാണ് ഹർജയിലുളളത്. നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലില്‍ പി എസ് സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, എം ശിവശങ്കര്‍ എന്നിവരാണ് പ്രതികള്‍.