ചെന്നൈ: തമിഴ്‌നാട് തിരുവളളൂരിലെ ജാതിമതില്‍ പൊളിച്ചുനീക്കി റവന്യൂ വകുപ്പ്. ആറമ്പാക്കം താലൂക്കിലെ തൊക്കമൂരിലുളള ജാതിമതിലാണ് ജില്ലാ ഭരണകൂടം പൊളിച്ചുനീക്കിയത്. തമിഴ്‌നാട്- ആന്ധ്രാപ്രദേശ് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ഗ്രാമത്തില്‍ 2016-ലാണ് ഏഴടി ഉയരവും 90 മീറ്റര്‍ വീതിയുമുളള മതില്‍ പണിതത്. ദളിത് വിഭാഗത്തില്‍നിന്നുളളവര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടയാനാണ് മതില്‍ കെട്ടിയത്.
തൊക്കമൂര്‍ ഗ്രാമത്തില്‍ ദ്രൗപതി അമ്മന്‍ ക്ഷേത്രത്തിന് സമീപമുളള രണ്ടര ഏക്കര്‍ സ്ഥലത്താണ് ഇരുന്നൂറോളം വരുന്ന ദളിത് കുടുംബങ്ങള്‍ താമസിച്ചിരുന്നത്. കാലികളെ മേയ്ക്കാനും ടൗണിലേക്ക് പോകാനുമെല്ലാം ക്ഷേത്രത്തിന് സമീപമുളള വഴിയാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. ദളിതര്‍ ക്ഷേത്രഭൂമിയില്‍ പ്രവേശിക്കുന്നത് തടയാനായി ക്ഷേത്രംഭാരവാഹികള്‍ മതില്‍ പണിയുകയായിരുന്നു. ഇതോടെ കോളനിയിലുളളവര്‍ക്ക് പുറംലോകത്തേക്കെത്താന്‍ മറ്റ് വഴികള്‍ കണ്ടെത്തേണ്ടിവന്നു. തുടർന്നാണ് പ്രദേശവാസികള്‍ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുകയും പ്രതിഷേധിക്കുകയും ചെയ്തത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്നാല്‍, നിരവധി തവണ ഉദ്യോഗസ്ഥരെ കണ്ടെങ്കിലും മതില്‍ പൊളിച്ചുനീക്കാന്‍ നടപടിയുണ്ടായില്ല. തുടര്‍ന്ന് വിഷയം ചില ദളിത്-സാമൂഹിക സംഘടനകള്‍ ഏറ്റെടുക്കുകയായിരുന്നു. മതില്‍ ഒക്ടോബര്‍ അഞ്ചിനുളളില്‍ പൊളിച്ചില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധമുണ്ടാകുമെന്ന് സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി. ഇതോടെയാണ് മതില്‍ പൊളിക്കാന്‍ റവന്യൂ വകുപ്പ് തീരുമാനിച്ചത്. തഹസില്‍ദാര്‍ നേരിട്ടെത്തിയാണ് മതില്‍ പൊളിച്ചുമാറ്റലിന് നേതൃത്വം നല്‍കിയത്.