ഡല്‍ഹി: ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍ 66 കുട്ടികളുടെ മരണത്തിന് കാരണമായ കഫ്സിറപ്പുകള്‍ ഇന്ത്യയില്‍ വിറ്റിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ആരോപണം നേരിടുന്ന കഫ്സിറപ്പുകള്‍ കയറ്റുമതിക്ക് വേണ്ടി മാത്രം നിര്‍മ്മിച്ചതാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയ മരുന്നുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിക്കുന്നതിനനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഗാംബിയയില്‍ കുട്ടികള്‍ മരണപ്പെട്ടതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടന ഇന്ത്യന്‍ കഫ് സിറപ്പുകള്‍ക്കെതിരെ മുന്നറിപ്പ് നല്‍കിയത്. ഹരിയാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോനെപത്തിലെ എം/എസ് മെയ്ഡൻ ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡിന്റെ കഫ് സിറപ്പുകളാണ് പരിശോധനാ പരിധിയില്‍ ഉള്‍പ്പെടുന്നത്. പ്രോമെതസൈൻ ഓറൽ സൊല്യൂഷൻ, കോഫെക്‌സ്മാലിൻ ബേബി കഫ് സിറപ്പ്, മാകോഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ്പ് എൻ കോൾഡ് സിറപ്പ് എന്നി മരുന്നുകള്‍ നല്‍കിയ കുട്ടികളുടെ വൃക്കകള്‍ തകരാറിലാവുകയും അത് മരണത്തിലേക്ക് നയിക്കുകയും ചെയ്തുവെന്നാണ് ലോകാരോഗ്യ സംഘടന നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളാണ് വൃക്ക തകരാറിലായി മരണപ്പെട്ടത്. കുട്ടികള്‍ക്ക് നല്‍കിയ 4 കഫ് സിറപ്പുകളിലും നിശ്ചിത അളവിനെക്കാള്‍ ഡയാത്തൈലീന്‍ ഗ്ലൈക്കോള്‍ അടങ്ങിയിരിക്കുന്നതായി പരിശോധനയില്‍ തെളിഞ്ഞുവെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതുവരെ ആരോപണങ്ങളോട് പ്രതികരിക്കാന്‍ കമ്പനി തയ്യാറായിട്ടില്ല.