മുംബൈ: ശിവസേനയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ താത്കാലികമായി മരവിപ്പിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയും ഉദ്ധവ് താക്കറെ വിഭാഗവും ചിഹ്നത്തിനുവേണ്ടി അവകാശവാദം ഉന്നയിച്ചതിനുപിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. ഇതോടെ, മുംബൈ അന്ധേരി ഈസ്റ്റിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ഉദ്ധവ് താക്കറെ പക്ഷത്തിന് പുതിയ ചിഹ്നം ഉപയോഗിക്കേണ്ടി വരും. 'രണ്ട് ഗ്രൂപ്പുകളും അവരുടെ ഗ്രൂപ്പുകൾക്ക് തെരഞ്ഞെടുക്കാവുന്ന പേരുകളിൽ അറിയപ്പെടും. ഷിൻഡെ വിഭാഗം ആഗ്രഹിക്കുന്നുവെങ്കിൽ അവരുടെ മാതൃകക്ഷിയായ ശിവസേനയുമായി ബന്ധം സ്ഥാപിക്കുകയും രണ്ട് ഗ്രൂപ്പുകൾക്കും അവർ തെരഞ്ഞെടുക്കുന്ന വ്യത്യസ്ത ചിഹ്നങ്ങൾ അനുവദിക്കുകയും ചെയ്യും.' എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിൽ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഉദ്ധവ് താക്കറെ സര്‍ക്കാരിനെ താഴെയിറക്കി ബിജെപിയുടെ സഹായത്തോടെയാണ് ഏകനാഥ് ഷിന്‍ഡെ പുതിയ സര്‍ക്കാര്‍ രൂപികരിച്ചത്. എം എല്‍ എമാര്‍ തങ്ങളുടെയൊപ്പമാണെന്നും യഥാര്‍ത്ഥ ശിവസേന തങ്ങളാണെന്നുമാണ് ഏകനാഥ് ഷിന്‍ഡെ വിഭാഗത്തിന്‍റെ വാദം . അതേസമയം, എം എല്‍ എമാര്‍ തങ്ങള്‍ക്കൊപ്പമില്ലെങ്കിലും ജനങ്ങള്‍ ഒപ്പമുണ്ടെന്നും അതിനാല്‍ തങ്ങളാണ് യഥാര്‍ത്ഥ ബാല്‍താക്കറെയുടെ അനുയായികളെന്നും ഉദ്ധവ് വിഭാഗവും വാദിച്ചു. ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുളള വിഭാഗം പാർട്ടിയിൽ നിന്ന് പുറത്തുപോയവരാണ്. അവർക്ക് പാർട്ടി ചിഹ്നത്തിന് അർഹതയില്ലെന്നും താക്കറെ വിഭാഗം പറഞ്ഞിരുന്നു.
ആരാണ് യഥാര്‍ഥ ശിവസേന എന്ന് തീരുമാനിക്കുന്നതില്‍നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷനെ വിലക്കണമെന്നാവശ്യപ്പെട്ട് ഉദ്ധവ് താക്കറെ പക്ഷം സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വിഷയത്തില്‍ ഇടപെടാന്‍ സുപ്രീം കോടതി തയാറായില്ല. ഇതിനുപിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം മരവിപ്പിച്ചത്.