കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ 'ചതിയുടെ പത്‌മവ്യൂഹം' എന്ന പുസ്തകം ഉടന്‍ പുറത്തിറങ്ങും. പുസ്തകത്തില്‍ എം ശിവശങ്കർ, മുഖ്യമന്ത്രി പിണറായി വിജയൻ , മുഖ്യമന്ത്രിയുടെ മകൾ വീണ, ജയിൽ ഡിജിപി അജയകുമാർ തുടങ്ങിയവർക്ക് എതിരായ ആരോപണങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങളും പുസ്തകത്തില്‍ പറയുന്നുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചെന്നൈയില്‍ വെച്ച് എം ശിവശങ്കര്‍ തന്‍റെ കഴുത്തില്‍ താലി ചാര്‍ത്തിയിട്ടുണ്ടെന്നും, എന്‍ ഐ എ അറസ്റ്റ് ചെയ്യുമ്പോള്‍ താലി കഴുത്തില്‍ ഉണ്ടായിരുന്നുവെന്നും സ്വപ്ന സുരേഷ് ഈ പുസ്തകത്തില്‍ പറയുന്നു. തൃശ്ശൂർ ആസ്ഥാനമായ കറന്റ് ബുക്സാണ് സ്വപ്നയുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. മറ്റന്നാളാണ് പുസ്തകം വിപണിയിലെത്തുക.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രമല്ല പുസ്തകത്തിലുള്ളതെന്നും യു എ ഇ കോണ്‍സുലേറ്റില്‍ സ്വപ്ന സുരേഷ് ജോലി ചെയ്തിരുന്ന കാലത്തെ അധികാരദുര്‍വിനിയോഗത്തെക്കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ടെന്നുമാണ് സൂചന. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരില്‍ ആര്‍ക്കും പങ്കില്ലെന്ന ശബ്ദരേഖ തനിക്കുണ്ടായ ബാഹ്യസമ്മര്‍ദത്തിന്‍റെ ഭാഗമായി പറഞ്ഞതാണെന്നും സ്വപ്ന പുസ്തകത്തില്‍ പറയുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എം എല്‍ എ കെ ടി ജലീല്‍ മുന്‍ ഐ എ എസ് ഉദ്യോഗസ്ഥ നളിനി നെറ്റോ എന്നിവര്‍ക്ക് അറിവുണ്ടായിരുന്നുവെന്നും പുസ്തകത്തില്‍ ആരോപണമുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നേരത്തെ സ്വര്‍ണക്കടത്ത് കേസ് പ്രതിയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കറും ആത്മകഥ പുറത്തിറക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് അനുഭവിക്കേണ്ടി വന്ന പ്രയാസങ്ങളും ജയിലിലെ നീതി നിഷേധങ്ങളുമെല്ലാമാണ് ശിവശങ്കര്‍ ആ പുസ്തകത്തില്‍ പ്രതിപാദിച്ചിരുന്നത്. 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്നായിരുന്നു ശിവശങ്കര്‍ എഴുതിയ പുസ്തകത്തിന്‍റെ പേര്.