തിരുവനന്തപുരം: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മുലായം സിങ് യാദവിന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. വർഗ്ഗീയതക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് അദ്ദേഹം എന്നും ഉയർത്തിപ്പിടിച്ചത്. ദേശീയ തലത്തിൽ ഇടതുപക്ഷ-മതനിരപേക്ഷ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മ രൂപീകരിക്കുന്നതിൽ അദ്ദേഹം നേതൃത്വപരമായ പങ്ക് വഹിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്നര പതിറ്റാണ്ട് യു പി നിയമസഭാംഗമായും മൂന്നു തവണ ലോക്സഭാംഗമായും തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹത്തിന്റെ ശക്തമായ ജനകീയാടിത്തറയുടെ തെളിവാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മൂന്നു തവണ യു പി മുഖ്യമന്ത്രിയായും യു പി എ മന്ത്രിസഭയിൽ കേന്ദ്രപ്രതിരോധ മന്ത്രിയായും പ്രവർത്തിച്ചു. എന്നും ജനങ്ങളോടും ഇടതുപക്ഷമുൾപ്പെടുന്ന വിശാല മതനിരപേക്ഷപ്രസ്ഥാനങ്ങളോടും ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിച്ചു. ദേശീയതലത്തിൽ ഇടതുപക്ഷ-മതനിരപേക്ഷ പ്രസ്ഥാനങ്ങളുടെ ഐക്യം വീണ്ടും ശക്തമാകുന്ന ഈ ഘട്ടത്തിലെ അദ്ദേഹത്തിന്റെ വിയോഗം മതനിരപേക്ഷ ഇന്ത്യൻ രാഷ്ട്രീയത്തിന് കനത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്ത്യന്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലെ പ്രബല നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുന്‍ പ്രതിരോധ മന്ത്രിയും സമാജ് വാദി പാര്‍ട്ടി സ്ഥാപക നേതാവുമായ മുലായം സിങ് യാദവ് ഇന്ന് രാവിലെയാണ് അന്തരിച്ചത്. 82 വയസായിരുന്നു. ഏറെ കാലമായി ആരോഗ്യപ്രശ്നങ്ങളാല്‍ ചികിത്സയിലായിരുന്ന മുലായം സിങ് യാദവ് പാര്‍ട്ടിയുടെ പൊതുപരിപാടികളില്‍ നിന്നും വിട്ടുനിന്നിരുന്നു. ശ്വാസ തടസത്തിനൊപ്പം വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലായതോടെയാണ് മുലായത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെടുന്നുണ്ടെന്ന വാർത്തകൾക്കിടെയാണ് മരണം സംഭവിച്ചത്. രാജ്യത്തെ സോഷ്യലിസ്റ്റ് നേതാക്കളിൽ പ്രമുഖനായിരുന്ന അദ്ദേഹം മൂന്ന് തവണ യുപി മുഖ്യമന്ത്രിയായിട്ടുണ്ട്.