തിരുവനന്തപുരം: മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് പത്തനംതിട്ടയിലെ ഇലന്തൂരിലെ ഇരട്ടകൊലപാതകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടു സ്ത്രീകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. രോഗാതുരമായ മനസുള്ളവര്‍ക്കെ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഇടപെടാന്‍ സാധിക്കുകയുള്ളുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്പത്തിനും അന്ധവിശ്വാസങ്ങളെ തൃപ്തിപ്പെടുത്താനും മനുഷ്യരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുക എന്നത് കേരളത്തിന് ചിന്തിക്കാൻ പോലുമാകില്ല. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
'സമ്പത്തിനു വേണ്ടിയും അന്ധവിശ്വാസങ്ങളെ തൃപ്തിപ്പെടുത്താനും മനുഷ്യരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുക എന്നത് കേരളത്തിന് ചിന്തിക്കാൻ പോലുമാകാത്ത കുറ്റകൃത്യമാണ്. ഇത്തരം പ്രണതകൾക്കെതിരെ നിയമ നടപടികൾക്കൊപ്പം സാമൂഹിക ജാഗ്രതയും ഉണ്ടാകേണ്ടതുണ്ട്. ഇങ്ങനെയുള്ള ദുഷ്പ്രവണതകൾ തിരിച്ചറിയാനും പൊതു ശ്രദ്ധയിൽ കൊണ്ടുവന്ന് അവയ്ക്ക് തടയിടാനും ഓരോരുത്തരും മുന്നോട്ടു വരണം. ഈ കുറ്റകൃത്യത്തിൽ പങ്കാളികളായ എല്ലാവരെയും എത്രയും വേഗം നിയമത്തിനു മുന്നിലെത്തിക്കാനുള്ള പഴുതടച്ച അന്വേഷണമാണ് നടക്കുന്നത്. കുറ്റവാളികൾക്കെതിരെ അതിശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന്' - മുഖ്യമന്ത്രി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ദുര്‍മന്ത്രവാദത്തിന്‍റെ ഭാഗമായി നരബലിക്ക് വേണ്ടി എറണാകുളം ജില്ലയിലെ കാലടിയില്‍ നിന്നും തിരുവല്ലയില്‍ നിന്നും സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ കൊലയാളി ഉള്‍പ്പെടെ 3 പേരെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. തിരുവല്ല സ്വദേശി ഭഗവൽ സിങ്, ഭാര്യ ലൈല, സ്ത്രീകളെ കടത്തിക്കൊണ്ടുപോയ ഏജന്റ് മുഹമ്മദ് ഷാഫി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവല്ലയിൽ ദമ്പതികൾക്കായി സർവൈശ്വര്യ പൂജ നടത്താനാണ് നരബലി നടത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. എറണാകുളത്തെ ലോട്ടറി വിൽപനക്കാരികളായ പത്മം, റോസിലിനി എന്നിവരെ കാണാതായതുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിലാണ് നരബലിയെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്.