ഡല്‍ഹി: നോട്ട് നിരോധനത്തിനെതിരായ ഹര്‍ജികള്‍ പരിഗണിക്കുന്നതിന്‍റെ ഭാഗമായി കേന്ദ്ര സര്‍ക്കാരിനും ആര്‍ ബി ഐക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. സര്‍ക്കാര്‍ നയങ്ങളില്‍ ഇടപെടുമ്പോഴുള്ള ലക്ഷമണ രേഖ അറിയാം. എങ്കിലും ഭരണഘടനാബെഞ്ചിന് മുന്‍പിലെത്തുന്ന വിഷയങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും ജസ്റ്റിസ് എസ് അബ്ദുള്‍ നസീര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഇത് സംബന്ധിച്ച് വിശദമായ സത്യവാങ് മൂലം സമർപ്പിക്കാൻ റിസർവ് ബാങ്കിനും കേന്ദ്രസർക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. റിസർവ് ബാങ്ക് ബോർഡ് യോഗത്തിന്റെ രേഖകൾ കേന്ദ്രസർക്കാരിന്റെ ശുപാർശ അടക്കം വിശദമായി സമർപ്പിക്കണമെന്നാണ് നിർദേശം.
അതേസമയം, കേസ് പരിഗണിക്കുന്നത് അടുത്ത മാസം 9-ലേക്ക് മാറ്റി. നോട്ട് നിരോധനത്തെ ചോദ്യം ചെയ്ത് 58 ഹര്‍ജികളാണ് ഭരണഘടനാ ബെഞ്ചിന് മുന്‍പിലുള്ളത്. അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകള്‍ ഒറ്റയടിക്ക് നിരോധിച്ചത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ജനജീവിതത്തെ സാരമായി ബാധിച്ചുവെന്നുമാണ് ഹര്‍ജികളില്‍ പറയുന്നത്. നോട്ട് നിരോധനം സംബന്ധിച്ച നിയമം ചോദ്യം ചെയ്യപ്പെടാത്തതിനാല്‍ ഇതൊരു അക്കാദമിക്ക് വിഷയം മാത്രമാണെന്ന് അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി ചൂണ്ടിക്കാട്ടി. അക്കാദമിക വിഷയത്തിനായി കോടതിയുടെ സമയം വെറുതെ പാഴാക്കരുതെന്ന് സോളിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും കോടതിയില്‍ വാദിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നോട്ട് നിരോധനം ഏർപ്പെടുത്തി ആറു വർഷത്തിനു ശേഷമാണ് ഇതിനെതിരേ നൽകിയ ഹർജികൾ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത്.2016 നവംബറിലാണ് മോദി സര്‍ക്കാര്‍ യാതൊരുഅറിയിപ്പും കൂടാതെ അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകള്‍ നിരോധിച്ചത്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം ഇല്ലാതാക്കുക, ഡിജിറ്റല്‍ ഇക്കോണമിയിലേക്ക് മാറുക എന്നിവ ലക്ഷ്യമിട്ടാണ് നോട്ടുകള്‍ നിരോധിച്ചതെന്നാണ് കേന്ദ്രസര്ക്കാരിന്‍റെ വാദം. എന്നാല്‍ നോട്ട് നിരോധനം ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെ തകിടം മറിച്ചുവെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.