മുംബൈ: ബോളിവുഡ് നടന്‍ ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ പ്രതിയായ ലഹരിമരുന്ന് കേസ് അന്വേഷിച്ച നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും. ലഹരിമരുന്ന് കേസ് അന്വേഷണത്തില്‍ നിരവധി ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും കേസന്വേഷിച്ച എട്ട് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് സംശയകരമായ പെരുമാറ്റമുണ്ടായതായും എന്‍സിബി ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തി. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.
ആര്യന്‍ ഖാനുള്‍പ്പെടെ അഞ്ചുപേരെ ലഹരിമരുന്ന് കേസില്‍ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വെറുതെ വിട്ടതിനുപിന്നാലെയാണ് എന്‍സിബി നിയോഗിച്ച വിജിലന്‍സ് സംഘം ആഭ്യന്തര അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി 65 പേരുടെ മൊഴി രേഖപ്പെടുത്തി. 3000 പേജുളള അന്വേഷണ റിപ്പോര്‍ട്ട് എന്‍സിബി ഡയറക്ടര്‍ ജനറലിനാണ് സംഘം സമര്‍പ്പിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിനായിരുന്നു നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്‍ ഖാന്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്തത്. കോർഡേലിയ ഇംപ്രസ എന്ന ആഡംബര കപ്പലിൽ നടന്ന ലഹരിപ്പാര്‍ട്ടിക്കിടെയായിരുന്നു അറസ്റ്റ്. കപ്പലില്‍ നിന്ന് നിരോധിത മയക്കുമരുന്നുകളടക്കം പിടികൂടിയിരുന്നു. 28 ദിവസത്തെ ജയില്‍വാസത്തിനുശേഷം ഒക്ടോബര്‍ മുപ്പതിനാണ് ആര്യന് ജാമ്യം ലഭിച്ചത്.
തുടർന്ന് മെയ് 27-ന് മയക്കുമരുന്ന് കേസിൽ ആര്യൻ ഖാന് എൻ സി ബി ചിറ്റ് നൽകി. ആര്യന്റെ കയ്യിൽനിന്ന് ലഹരിമരുന്ന് കണ്ടെത്തിയിട്ടില്ല. ആര്യന് ലഹരിമരുന്ന് സംഘവുമായോ ലഹരിക്കടത്ത് ഗൂഢാലോചനയുമായോ ഒരു ബന്ധവുമില്ലെന്നും ആര്യൻ ഖാനുൾപ്പെടെ ആറുപേർക്കെതിരെ തെളിവുകളില്ലെന്നുമാണ് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ കോടതിയിൽ പറഞ്ഞത്.