പാട്ന: രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെതിരെ വിമര്‍ശനവുമായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പ്രശാന്ത് കിഷോര്‍ പ്രശസ്തിക്കുവേണ്ടി മാത്രമാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. അദ്ദേഹത്തിന് എന്തുവേണമെങ്കിലും പറയാം. താന്‍ അതൊന്നും കാര്യമാക്കുന്നില്ലെന്നും നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തോട് തനിക്ക് വളരെ ബഹുമാനമുണ്ടായിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് നഷ്ടപ്പെട്ടുവെന്നും നിതീഷ് കുമാര്‍ പറഞ്ഞു. ബിജെപിയുമായി നിതീഷ് കുമാര്‍ ഇപ്പോഴും ചര്‍ച്ച തുടരുകയാണെന്ന് കഴിഞ്ഞ ദിവസം പ്രശാന്ത് കിഷോര്‍ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് ബീഹാര്‍ മുഖ്യമന്ത്രി രംഗത്തെത്തിയത്.
'ദയവുചെയ്ത് പ്രശാന്ത് കിഷോറിനെക്കുറിച്ച് എന്നോട് ചോദിക്കരുത്. ഒരു ഘട്ടത്തില്‍ ഞാന്‍ വളരെയധികം ബഹുമാനിച്ചിരുന്നയാളാണ് അദ്ദേഹം. ഇപ്പോള്‍ എനിക്കെതിരെ എന്തൊക്കയോ സംസാരിക്കുകയാണ്. നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ ഞാന്‍ ബഹുമാനിച്ചവരെല്ലാം എല്ലാം എന്നെ അപമാനിച്ചിട്ടുണ്ട്. ഞാന്‍ ഇതൊന്നും കാര്യമാക്കുന്നില്ല. എല്ലാവര്‍ക്കും വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ സാധിക്കും. എന്നാല്‍ പ്രശാന്ത് കിഷോര്‍ എന്നെ അപമാനിക്കുന്നതിലൂടെ ചീപ്പ് പബ്ലിസിറ്റി നേടാനാണ് ശ്രമിക്കുന്നത്' - നിതീഷ് കുമാര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നിതീഷ് കുമാര്‍ ബിജെപിക്കെതിരെ മുന്നണി രൂപികരിക്കുമെന്ന് പ്രതീക്ഷിക്കുന്നവര്‍ക്ക് വലിയ തിരിച്ചടിയാണ് സംഭവിക്കാന്‍ പോകുന്നതെന്ന് കഴിഞ്ഞ ദിവസം പ്രശാന്ത് കിഷോര്‍ ആരോപിച്ചിരുന്നു. അദ്ദേഹം ഇപ്പോഴും ബിജെപിയുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഒരു അവസരം ലഭിച്ചാല്‍ അദ്ദേഹം വീണ്ടും ബിജെപിയിലേക്ക് പോകും. ഈ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നത് ജെ ഡി യു എം പിയും രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്സനുമായ ഹരിവംശ് ആണ്. അതുകൊണ്ടാണ് ബന്ധം അവസാനിപ്പിച്ചിട്ടും ഹരിവംശിനോട് രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനം രാജിവയ്ക്കാൻ ജെ ഡി യു ആവശ്യപ്പെടാതിരുന്നതെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞിരുന്നു.