തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തൽ മരവിപ്പിച്ച് സര്‍ക്കാര്‍. തുടര്‍ നടപടികളിലേക്ക് ഇപ്പോള്‍ കടക്കേണ്ടന്നാണ് മന്ത്രിസഭാ തീരുമാനം. മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് പെന്‍ഷന്‍ പ്രായം കൂട്ടാനുള്ള ഉത്തരവ് ഭാഗികമായി പിന്‍വലിക്കാനുള്ള നിര്‍ദേശം വച്ചതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റിയാബ് ചെയർമാൻ തലവനായ വിദഗ്ധസമിതിയുടെ ശുപാർശ അംഗീകരിച്ച് കൊണ്ടായിരുന്നു പൊതുമേഖലാ സ്ഥാപനങ്ങളുടെ പെൻഷൻ പ്രായം 60 ആക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സമൂഹത്തില്‍ നിന്നും കടുത്ത വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതോടൊപ്പം, ഇടതുപക്ഷ യുവജന സംഘടനകളായ ഡി വൈ എഫ് ഐ, എ ഐ വൈ എഫ് എന്നീ സംഘടനകളും ഉത്തരവ് പിന്‍വലിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഒരു ലക്ഷത്തിൽ കൂടുതൽ ജീവനക്കാർക്ക് ബാധകമാകുന്ന ഈ ഉത്തരവ്, തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെ പ്രതികൂലമായി ബാധിക്കുമെന്നും സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നുമാണ് ഡി വൈ എഫ് ഐ ആവശ്യപ്പെട്ടത്. പൊതുമേഖല സ്ഥാപനങ്ങളിലെ പെന്‍ഷന്‍പ്രായം അറുപതായി വര്‍ദ്ധിപ്പിച്ച ഉത്തരവ് പ്രതിഷേധാര്‍ഹമാണെന്നും അഭ്യസ്ഥവിദ്യരായ പതിനായിരക്കണക്കിന് ചെറുപ്പക്കാരെ പ്രതിരോധത്തിലാക്കുന്ന നടപടിയാണ് ഇതെന്നും എഐവൈഎഫ് ആരോപിച്ചിരുന്നു.