തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയത് പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്യാതെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാര്‍ട്ടിയോട് കൂടിയാലോച്ചിക്കാതെ എങ്ങനെയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് പരിശോധിക്കുമെന്നും എം വി ഗോവിന്ദന്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. ഡി വൈ എഫ് ഐ , എസ് എഫ് ഐ, എ ഐ വൈ എഫ് തുടങ്ങിയ യുവജനസംഘടനകള്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. അവരെ ബാധിക്കുന്ന വിഷയമാണിത്. അതുകൊണ്ട് തന്നെ അവര്‍ നടത്തിയ പ്രതിഷേധങ്ങളെ തള്ളിപറയാന്‍ സാധിക്കില്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ നടപടി സര്ക്കാരിന്‍റെ ടെസ്റ്റ് ഡോസാണോ എന്ന് തനിക്ക് അറിയില്ല. പാര്‍ട്ടിയുമായി കൂടിയാലോച്ചിക്കാതെ എടുത്ത തീരുമാനമായതിനാലാണ് ഉത്തരവ് പിന്‍വലിക്കേണ്ടിവന്നത്. സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം വർധിപ്പിക്കേണ്ടതില്ലെന്ന ഉറച്ച അഭിപ്രായമാണ് സിപിഎമ്മിനുള്ളതെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. കഴിഞ്ഞ തിങ്കളാഴ്ചയാണ് പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തി വിജ്ഞാപനം പുറത്തുവന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമൂഹത്തിന്‍റെ വിവിധകോണുകളില്‍ നിന്നും പ്രതിഷേധം ശക്തമായി ഉയര്‍ന്നുവന്നിരുന്നു. തുടര്‍ന്ന് പൊതുമേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനം സര്‍ക്കാര്‍ ഇന്നലെ മരവിപ്പിക്കുകയായിരുന്നു. മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് പെന്‍ഷന്‍ പ്രായം കൂട്ടാനുള്ള ഉത്തരവ് ഭാഗികമായി പിന്‍വലിക്കാനുള്ള നിര്‍ദേശം വച്ചതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. റിയാബ് ചെയർമാൻ തലവനായ വിദഗ്ധസമിതിയുടെ ശുപാർശ അംഗീകരിച്ച് കൊണ്ടായിരുന്നു പൊതുമേഖലാ സ്ഥാപനങ്ങളുടെ പെൻഷൻ പ്രായം 60 ആക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.