ചെന്നൈ: ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ വിരട്ടലൊന്നും മുഖ്യമന്ത്രി പിണറായി വിജയനോട് വേണ്ടന്നും അതൊന്നും അവിടെ വിലപോകില്ലെന്നും ചിദംബരം പറഞ്ഞു. ധനമന്ത്രിയില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് പറയുന്ന ഗവര്‍ണര്‍ രാജിവെയ്ക്കുകയാണ് വേണ്ടത്. ഗവര്‍ണറുടെ വിശ്വാസം മന്ത്രിക്ക് ആവശ്യമില്ല. മുഖ്യമന്ത്രിയുടെ വിശ്വാസമാണ് മന്ത്രിക്ക് വേണ്ടതെന്നും പി ചിദംബരം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ഗവര്‍ണറെ പിന്തുണക്കുന്ന കോൺഗ്രസ് നേതാക്കള്‍ക്ക് തിരിച്ചടി കൂടിയാണ് ചിദംബരത്തിന്റെ വാക്കുകളെന്നാണ് രാഷ്ട്രീയ നിരീക്ഷര്‍ വിലയിരുത്തുന്നത്.
ധനമന്ത്രിയോടുളള പ്രീതി നഷ്ടമായെന്നും കെ എന്‍ ബാലഗോപാല്‍ മന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ അതൃപ്തിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. ഗവര്‍ണര്‍ ഒമ്പത് സര്‍വ്വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മിലുളള പോര് രൂക്ഷമായി തുടരുന്നതിനിടെയായിരുന്നു ധനമന്ത്രിയെ മാറ്റണമെന്ന ആവശ്യവുമായി ഗവര്‍ണര്‍ രംഗത്തെത്തിയത്.
അതേസമയം, മന്ത്രിസഭയുടെ അധികാരത്തില്‍ കടന്നുകയറാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അനവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. പ്രീതി മുഖ്യമന്ത്രിയുടെ പരിധിയില്‍ വരുന്നതാണ്. ഗവര്‍ണറുടെ വിവേചനാധികാരം പ്രയോഗിക്കാന്‍ സാധിക്കുക മന്ത്രിസഭയ്ക്ക് ഭൂരിപക്ഷം ഇല്ലാത്തപ്പോള്‍ മാത്രമാണെന്നും മന്ത്രിസഭയുടെ അധികാരം അനുസരിച്ച് പ്രവര്‍ത്തിക്കണം എന്നല്ല ഗവര്‍ണര്‍ അങ്ങനെയേ പ്രവര്‍ത്തിക്കാവു എന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവർണർ സമാന്തര സർക്കാരാകാൻ ശ്രമിക്കുന്നുവെന്ന് പിണറായി വിജയൻ കൂട്ടിച്ചേര്‍ത്തു.