പാലക്കാട്: തിരുവനന്തപുരം നഗരസഭയിലെ താല്‍ക്കാലിക തസ്തികകളിലേക്കുളള നിയമനവുമായി ബന്ധപ്പെട്ട് മേയര്‍ ആര്യാ രാജേന്ദ്രന്‍ സിപിഎം ജില്ലാ സെക്രട്ടറിആനാവൂര്‍ നാഗപ്പന് കത്തയച്ച സംഭവത്തില്‍ വിമര്‍ശനവുമായി കെ പി സി സി വൈസ് പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ വി ടി ബല്‍റാം. മേയറുടെ നടപടി സത്യപ്രതിജ്ഞാ ലംഘനവും ജനങ്ങളോടുളള വഞ്ചനയുമാണെന്ന് വി ടി ബല്‍റാം പറഞ്ഞു. അഴിമതിക്കാരിയായ മേയറെ സ്ഥാനത്തുനിന്ന് നീക്കണമെന്നും മേയര്‍ക്കെതിരെ ലോകായുക്ത കേസെടുത്ത് സമഗ്ര അന്വേഷണം നടത്തണമെന്നും വി ടി ബല്‍റാം ആവശ്യപ്പെട്ടു.
'കേവലം ട്രോള്‍ ചെയ്യപ്പെടേണ്ട കാര്യമല്ല ഇത്. സിപിഎമ്മിലെ ഗ്രൂപ്പിസമായി തളളിക്കളയേണ്ടതുമല്ല. ഗുരുതരമായ അഴിമതിയാണ്. ഉളുപ്പില്ലായ്മയുടെ അങ്ങേയറ്റമാണ്. സത്യപ്രതിജ്ഞാ ലംഘനമാണ്. ജനങ്ങളോടുളള വഞ്ചനയാണ്. ഏറ്റവും പ്രായം കുറഞ്ഞ ഈ അഴിമതിക്കാരിയെ മേയര്‍ സ്ഥാനത്തുനിന്ന് നീക്കംചെയ്യണം. ഇവര്‍ക്കെതിരെ ലോകായുക്ത കേസെടുക്കണം. ആര്യാ രാജേന്ദ്രന്റെ കാലത്തുണ്ടായ എല്ലാ ക്രമക്കേടുകളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണം. ഇവരെ ഒരു പാവയായി മുന്നില്‍വെച്ചുകൊണ്ട് മറ്റാരെങ്കിലും നടത്തുന്ന അഴിമതിയാണെങ്കില്‍ അതും പുറത്തുകൊണ്ടുവരണം'- എന്നാണ് വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നഗരസഭയിലെ ആരോഗ്യവിഭാഗവുമായി ബന്ധപ്പെട്ടുളള തസ്തികകളിലേക്ക് 295 ഒഴിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മേയർ ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത്. തിരുവനന്തപുരം മേയറുടെ ഔദ്യോഗിക ലെറ്റര്‍ പാഡിലയച്ച കത്തില്‍ വിവിധ തസ്തികകളും ഒഴിവുകളുടെ എണ്ണവുമെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കത്ത് പുറത്തായതോടെ മേയര്‍ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നുവരുന്നത്. എന്നാല്‍, താന്‍ അത്തരമൊരു കത്തില്‍ ഒപ്പിട്ടുനല്‍കിയിട്ടില്ലെന്നാണ് മേയറുടെ വാദം.