കണ്ണൂര്‍: ആര്‍ എസ് എസ് ശാഖയ്ക്ക് സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍. എടക്കാട്, കിഴുന്ന, തോട്ടട ഭാഗങ്ങളിൽ ആർ.എസ്.എസ് ശാഖ തുടങ്ങിയപ്പോള്‍ സിപിഎം അത് അടിച്ചുതകര്‍ക്കാന്‍ ശ്രമിച്ചുവെന്നും ഈ സാഹചര്യത്തിലാണ് സംരക്ഷണം ഒരുക്കിയതെന്നും കെ സുധാകരന്‍ പറഞ്ഞു. കണ്ണൂരിൽ എം വി ആർ അനുസ്മരണ പരിപാടിയിലായിരുന്നു സുധാകരന്റെ വിവാദ പരാമർശം. ആര്‍ എസ് എസിനോട് ആഭിമുഖ്യമുള്ളതിനാലല്ല അങ്ങനെ ചെയ്തത്. ജനാധിപത്യ സംവിധാനത്തിൽ മൗലിക അവകാശങ്ങൾ തകർക്കപ്പെടുമ്പോൾ നോക്കി നിൽക്കാൻ കഴിയാത്തത് കൊണ്ടാണ് ഇടപെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ആര്‍ എസ് എസിന്‍റെ രാഷ്ട്രീയവുമായി ഒരുകാലത്തും ബന്ധപ്പെട്ടിട്ടില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.
രാജ്യത്ത് ആവിഷ്കാര- രാഷ്ട്രീയ സ്വാതന്ത്ര്യം നിലനിര്‍ത്തേണ്ടത് ഓരോ പൗരന്‍റെയും കടമയാണ്. താനും അതാണ് ചെയ്തത്. ഈ നാടിന്‍റെ സാമൂഹിക, സാമ്പത്തിക സുരക്ഷിതത്വത്തിനും മതേതരത്വത്തിനും പോറലേല്‍ക്കാതിരിക്കാണ് ആന്നു അത്തരമൊരു തീരുമാനം സ്വീകരിച്ചതെന്നും സുധാകരന്‍ പറഞ്ഞു. അതേസമയം, ഈ വിഷയത്തിൽ പിന്നീട് വിശദീകരണം തേടിയ മാധ്യമപ്രവർത്തകരോടും ഇതേ വാദം അദ്ദേഹം ആവർത്തിച്ചു.' എന്റെ ഉദ്ദേശ ശുദ്ധിയെയാണ് ചോദ്യം ചെയ്യുന്നത്. ജനാധിപത്യ അവകാശത്തിന് വേണ്ടിയുള്ള നിലപാടാണത്. അത് വളച്ചൊടിക്കുന്ന നിങ്ങളാണ് കുറ്റവാളികൾ' എന്ന് സുധാകരൻ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സുധാകരന്‍റെ പ്രസ്താവന പുതിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളിടക്കം സുധാകരനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്. തനിക്ക് ശരിയെന്നു തോന്നിയാല്‍ ആര്‍ എസ് എസില്‍ ചേരുമെന്ന് പറഞ്ഞ സുധാകരന് ബിജെപിയുമായി അടുത്ത ബന്ധമുണ്ടെന്നാണ് ഇടതുപ്രൊഫൈലുകള്‍ ആരോപിക്കുന്നത്. ഈ വെളിപ്പെടുത്തല്‍ അതിന്‍റെ ഭാഗമാണെന്നും ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ സിപിഎം പ്രവര്‍ത്തകരെ കൊലപ്പെടുത്തിയപ്പോള്‍ സുധാകരന്‍ മൌനാനുവാദം നല്‍കിയെന്നും വിമര്‍ശനം ഉയരുന്നുണ്ട്. എന്നാല്‍ സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തെ തുറന്നു കാണിക്കാനാണ് അദ്ദേഹം ശ്രമിച്ചതെന്നാണ് കോണ്‍ഗ്രസ് അനുകൂലികളുടെ വാദം.