മുംബൈ: വി ഡി സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് മഹാത്മാഗാന്ധിയുടെ ചെറുമകനും ആക്ടിവിസ്റ്റുമായ തുഷാര്‍ ഗാന്ധി. സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പുപറഞ്ഞു എന്നത് വാട്ട്‌സാപ്പ് യൂണിവേഴ്‌സിറ്റിയില്‍നിന്നുളള വിവരമല്ലെന്നും ചരിത്രരേഖയാണെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു. 'രാഹുല്‍ ഗാന്ധി ചരിത്രത്തിലുളള തെളിവുകളെക്കുറിച്ചാണ് പറഞ്ഞത്. സവര്‍ക്കര്‍ ബ്രിട്ടീഷുകാരുമായി സൗഹൃദത്തിലായിരുന്നു. ജയിലില്‍നിന്ന് പുറത്തിറങ്ങാനായി അദ്ദേഹം ബ്രിട്ടീഷുകാരോട് ക്ഷമാപണം നടത്തിയെന്നത് സത്യമാണ്. ഇത് വാട്ട്‌സാപ്പ് യൂണിവേഴ്‌സിറ്റിയില്‍നിന്നെടുത്ത വിവരമല്ല, ചരിത്ര രേഖയാണ്'-തുഷാര്‍ ഗാന്ധി പറഞ്ഞു.
വി ഡി സവര്‍ക്കറുടെ മാപ്പപേക്ഷ പുറത്തുവിട്ടതിനുപിന്നാലെ രാഹുല്‍ഗാന്ധിക്കെതിരെ ബിജെപിയും തീവ്ര വലതുപക്ഷ സംഘടനകളും രംഗത്തെത്തിയിരുന്നു. വി ഡി സവര്‍ക്കറെ അപമാനിച്ചുവെന്നാരോപിച്ച് സവര്‍ക്കറുടെ ചെറുമകന്‍ രഞ്ജിത്ത് സവര്‍ക്കറും ശിവസേന നേതാക്കളും രാഹുലിനെതിരെ പരാതി നല്‍കിയിരുന്നു. ഭാരത് ജോഡോ യാത്രയ്ക്കിടെ മഹാരാഷ്ട്രയിലെ അകോളയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ സവര്‍ക്കറുടെ കത്ത് പ്രദര്‍ശിപ്പിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സവര്‍ക്കര്‍ ബ്രിട്ടീഷുകാരെ വല്ലാതെ ഭയപ്പെട്ടിരുന്നെന്നും അദ്ദേഹം മഹാത്മാ ഗാന്ധിയെയും ജവഹര്‍ലാല്‍ നെഹ്‌റുവിനെയും സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിനെയും വഞ്ചിച്ചെന്നും രാഹുല്‍ പറഞ്ഞു.'സവര്‍ക്കര്‍ ബ്രിട്ടീഷുകാരെ സഹായിച്ചു എന്ന കാര്യം എനിക്ക് ഉറപ്പാണ്. സവര്‍ക്കര്‍ ബ്രിട്ടീഷുകാര്‍ക്കെഴുതിയ കത്തുള്‍പ്പെട്ട രേഖകളുടെ പകര്‍പ്പ് എന്റെ കൈവശമുണ്ട്. അതില്‍ 'സര്‍, നിങ്ങളുടെ ഏറ്റവും അനുസരണയുളള സേവകനായി തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' എന്ന് പറയുന്നുണ്ട്. ഇത് ഞാനല്ല, സവര്‍ക്കറെഴുതിയതാണ്. ആ കത്തില്‍ സവര്‍ക്കര്‍ ഒപ്പിട്ടിട്ടുണ്ട്. വര്‍ഷങ്ങളോളം ജയിലില്‍ കിടന്നിട്ടും മഹാത്മാ ഗാന്ധിയും നെഹ്‌റുവും പട്ടേലുമൊന്നും ഒരു കത്തുപോലും എഴുതിയിട്ടില്ല. ഭയം മൂലമാണ് സവര്‍ക്കര്‍ ആ കത്തെഴുതിയത്. ഈ കത്ത് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസടക്കം ആര്‍ക്കും വായിച്ചുനോക്കാം. പ്രധാന ഭാഗങ്ങള്‍ ഹൈലൈറ്റ് ചെയ്തുവച്ചിട്ടുണ്ട്'-എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.