തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സില്‍വര്‍ ലൈന്‍ കെ റെയില്‍ പദ്ധതി തല്‍ക്കാലം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പദ്ധതിയുടെ സാമൂഹികാഘാത പഠനം വീണ്ടും തുടങ്ങില്ല. അതിനായി നിയോഗിച്ച ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കും. പതിനൊന്ന് ജില്ലകളിലായി 205 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുളളത്. കേന്ദ്ര അനുമതിയുണ്ടെങ്കില്‍ മാത്രം കെ റെയിലുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ ആരംഭിച്ചാല്‍ മതിയെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. സംസ്ഥാന വ്യാപകമായി വന്‍ തോതില്‍ പ്രതിഷേധമുയര്‍ന്നതും കേന്ദ്രാനുമതി ലഭിക്കാത്തതും വിദേശ വായ്പാ സാധ്യതകള്‍ മങ്ങിയതുമാണ് പദ്ധതി മരവിപ്പിക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കിയത്.
സംസ്ഥാനത്തുടനീളം സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധമുയര്‍ന്നതോടെ കെ റെയില്‍ കല്ലിടല്‍ പാതിവഴിയില്‍ നിര്‍ത്തിയിരുന്നു. കല്ലിടലിനുപകരം ജിഗോ ടാഗിംഗ് രീതിയില്‍ പഠനം നടത്താന്‍ റവന്യൂ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. ഏജന്‍സിക്ക് അനുവദിച്ച സമയപരിധിയും അവസാനിച്ചു. തുടര്‍ന്ന് സാമൂഹികാഘാത പഠനത്തിന് ഏജന്‍സികള്‍ക്ക് കൂടുതല്‍ സമയം നല്‍കണമെന്നാവശ്യപ്പെട്ട് കെ റെയില്‍ റവന്യൂ വകുപ്പിനെ സമീപിച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
നിയമപ്രാകാരം സമയപരിധി കഴിഞ്ഞാല്‍ പിന്നീട് ഏജന്‍സികള്‍ക്ക് കാലാവധി പുതുക്കി നല്‍കാറില്ല. നിശ്ചിത കാലയളവിനുളളില്‍ പഠനം പൂര്‍ത്തിയാക്കാത്ത ഏജന്‍സിയെ ഒഴിവാക്കി പുതിയ ഏജന്‍സിയെ ചുമതലയേല്‍പ്പിക്കുകയാണ് പതിവ്. എന്നാല്‍ സില്‍വര്‍ ലൈന്‍ വിഷയത്തില്‍ ഏജന്‍സികളുടെ കുഴപ്പംകൊണ്ടല്ല പ്രതിഷേധംകൊണ്ടാണ് പഠനം പൂര്‍ത്തിയാക്കാനാവാത്തതെന്ന് കെ റെയില്‍ റവന്യൂ വകുപ്പിനെ അറിയിച്ചു. റവന്യു വകുപ്പ് ഇക്കാര്യം നിയമവകുപ്പിന്റെ പരിശോധനയ്ക്ക് വിട്ടു.
കെ റെയില്‍ നിലപാട് ശരിയാണെന്ന് നിയമവകുപ്പ് വ്യക്തമാക്കിയിരുന്നെങ്കിലും കേന്ദ്രാനുമതി ലഭിക്കാത്ത പദ്ധതിയായതിനാല്‍ ഫയല്‍ പരിശോധനയ്ക്കായി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് വിടുകയായിരുന്നു. ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി ഒന്നര മാസമായിട്ടും തീരുമാനമായിട്ടില്ല.