ആലപ്പുഴ: ശശി തരൂര്‍ വിഷയത്തില്‍ കെ മുരളീധരന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഏതു കുപ്പായം തയ്പ്പിക്കാനും നാലുവര്‍ഷം സമയമുണ്ടെന്നും ഇപ്പോഴെ ആരും ഒന്നും തയ്പ്പിക്കേണ്ട കാര്യമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തരൂരിന് വിലക്കേര്‍പ്പെടുത്തിയതിനുപിന്നില്‍ മുഖ്യമന്ത്രിക്കുപ്പായം തയ്പ്പിച്ചുവെച്ചവരാകാം എന്ന മുരളീധരന്റെ പരാമര്‍ശത്തിനാണ് രമേശ് ചെന്നിത്തലയുടെ മറുപടി.
'എല്ലാ നേതാക്കന്മാര്‍ക്കും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാനുളള സ്വാതന്ത്ര്യമുണ്ട്. പക്ഷെ അത് പാര്‍ട്ടിയുടെ ചട്ടക്കൂടില്‍നിന്നുകൊണ്ടാവണം. ഒരു നേതാവിനെയും ആരും ഭയപ്പെടേണ്ട കാര്യമില്ല. എല്ലാവര്‍ക്കും പാര്‍ട്ടിയില്‍ അവസരമുണ്ട്. എന്ത് കുപ്പായം തയ്പ്പിക്കണമെങ്കിലും അതിന് നാലുവര്‍ഷം സമയമുണ്ടല്ലോ അതുകൊണ്ട് പെട്ടന്ന് തയ്പ്പിക്കേണ്ട'- രമേശ് ചെന്നിത്തല പറഞ്ഞു. പാർട്ടിയില്‍ ഭിന്നിപ്പുണ്ടാകുന്നതിന് ആരും കാരണമാവരുതെന്നും എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ശശി തരൂരിന് വിലക്കേര്‍പ്പെടുത്തിയതിനുപിന്നില്‍ മുഖ്യമന്ത്രിക്കുപ്പായം തയ്പ്പിച്ചുവെച്ചവരാണെന്നും പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമാണ് കെ മുരളീധരന്‍ പറഞ്ഞത്. 'ആരൊക്കെയാണ് ഇതിനുപിന്നിലെന്ന് അറിയാം. പാര്‍ട്ടി കാര്യമായതിനാല്‍ പുറത്തുപറയുന്നില്ല. ഡിസിസി പ്രസിഡന്റ് എല്ലാം പറഞ്ഞിരുന്നു. തരൂരിനെ വിലക്കേണ്ട കാര്യമില്ല. അദ്ദേഹത്തിന്റെ സന്ദര്‍ശനം പാര്‍ട്ടിയെ ശക്തിപ്പെടുത്തും'-എന്നും മുരളീധരന്‍ പറഞ്ഞിരുന്നു.